ബംഗളൂരു: ലോക്സഭ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ എ.കെ. ഗോപാലൻ എന്ന എ.കെ.ജി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കാസർകോട് മണ്ഡലത്തിൽ മത്സരിക്കാൻ വെല്ലുവിളിച്ചത് ചരിത്രം. ആ വെല്ലുവിളി പൂപോലെ നേരിട്ട് കോൺഗ്രസ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരെ പരാജയപ്പെടുത്തിയത് മറുചരിതം.
1971ൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറായിരിക്കെ ഇരുപത്തിയാറാം വയസ്സിൽ നിലവിൽ കേരളത്തിൽ മന്ത്രിയായ കടന്നപ്പള്ളി കൈവരിച്ച അട്ടിമറി വിജയം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി കോട്ടയായ കർണാടക ബിദർ മണ്ഡലത്തിൽ എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സാഗർ ഖാന്ദ്രെ. തിരുവനന്തപുരം ലോ അക്കാദമിയിൽ വിദ്യാർഥിയായിരിക്കെയാണ് കടന്നപ്പള്ളി കന്നിയങ്കം കുറിച്ചതെങ്കിൽ നിയമബിരുദം നേടിയിറങ്ങിയ 26കാരനാണ് സാഗർ. ഹാട്രിക് വിജയം തേടി മത്സരരംഗത്തുള്ള കേന്ദ്ര സഹമന്ത്രി 57കാരനായ ഭഗ്വന്ത് ഖുബയാണ് സാഗറിന്റെ എതിരാളി.
കർണാടക വനംമന്ത്രി ഈശ്വർ ഖാന്ദ്രെയുടെ മകനെന്നതിനേക്കാൾ സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭീമണ്ണ ഖാന്ദ്രെയുടെ പേരക്കുട്ടിക്കാണ് നാട് വാത്സല്യവും സ്നേഹവും പകരുന്നത്. കോവിഡ് കാലത്ത് കർമനിരതനായ സന്നദ്ധപ്രവർത്തക സംഘ നായകൻ എന്ന ഖ്യാതിയോടെയും ജനങ്ങൾ ശാന്തിവർധക എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറിയായ സാഗറിന് മുന്നിൽ കൈകൂപ്പുന്നു.
ലിംഗായത്ത് ക്വാട്ടയിൽ മന്ത്രിപദവി പതിച്ചുകിട്ടിയ ഖുബ 2014ലാണ് 1.16 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആദ്യം ഈ മണ്ഡലത്തിൽ എം.പിയായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 92,192 ആയി കുറഞ്ഞു. കോൺഗ്രസിലെ കരുത്തരായ മുൻ മുഖ്യമന്ത്രി എൻ. ധരൻ സിങ്, വനം മന്ത്രി ഈശ്വർ ഖാന്ദ്രെ എന്നിവരെയാണ് ഖുബ മലർത്തിയടിച്ചത്.
പിതാവിനെ തുണക്കാത്ത മണ്ഡലത്തിൽ എന്ത് വിജയപ്രതീക്ഷയാണുള്ളതെന്ന ചോദ്യത്തോട് സാഗറിന്റെ പ്രതികരണം ഇങ്ങനെ: ‘സ്ഥാനാർഥിത്വത്തെ കുടുംബവുമായി ചേർത്ത് പറയേണ്ടതില്ല. നേതാവിന്റെ മകനായി എന്നത് അർഹത മറക്കുന്ന അയോഗ്യതയാകരുത് ആരുടെ കാര്യത്തിലും. യുവതക്ക് നൽകുന്ന പ്രാതിനിധ്യം പുതിയ പ്രതീക്ഷയായി പാർട്ടിനേതൃത്വം കാണുന്നു എന്നതാണ് ശരി’. ബി.ജെ.പിയുടെ രാമചന്ദ്ര വീരപ്പ 1991, ’96, ’98, ’99, 2004 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ബിദർ. 2004ലെ ഉപതെരഞ്ഞെടുപ്പിലും 2009ലും കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചത്.
1952 മുതൽ 1989 വരെ തുടർച്ചയായി കോൺഗ്രസ് എം.പിമാർ പ്രതിനിധാനം ചെയ്ത ബിദർ മണ്ഡലത്തിന്റെ രാഷ്ട്രീയ അടിമണ്ണ് മതേതരമാണ്. കലബുറുഗി, ബിദർ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ബിദർ ലോക്സഭ മണ്ഡലത്തിലെ എട്ടു നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിടത്ത് ബി.ജെ.പിയും മൂന്നിൽ കോൺഗ്രസുമാണ് വിജയിച്ചത്. ബിദർ മണ്ഡലം എം.എൽ.എ റഹിം ഖാനും ഭൽകി എം.എൽ.എ ഈശ്വർ ഖാന്ദ്രെയും മന്ത്രിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.