നന്ദിയുണ്ട് സര്‍, നന്ദി മാത്രേയുള്ളൂ

തള്ളേ, ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റില്ളെങ്കില്‍ സംഗതി ഇത്ര കലിപ്പാകുമെന്ന് സത്യത്തില്‍ അണ്ണനും വിചാരിച്ചില്ല കേട്ടാ. എന്തായാലും സുപ്രീംകോടതി വിധിയല്ളേ. അതുകൊണ്ട് അനുസരിച്ചേ പറ്റൂന്നാണ് പൊലീസ് ഏമാന്മാര്‍ പറയണത്. അല്‍പ്പസമയത്തെ കാര്യമല്ളേ. ചുമ്മാ വീട്ടുകാരെ പേടിപ്പിക്കേണ്ട. തിങ്കളാഴ്​ച, മേളയുടെ നാലാം ദിവസം എല്ലാം ക്ളാഷായ ദിവസമായിരുന്നു കേട്ടാ. രാവിലെ കൈരളിയിലായിരുന്നു സംഭവം. ക്ളാഷ് പൊളപ്പന്‍ പടമായതുകൊണ്ട് നൂറുകണക്കിന് പാവങ്ങളാണ് രാവിലെ 8.30ന് വെറും വയറ്റില്‍ വരിയില്‍നിന്നത്. അതും 11.30നുള്ള പടത്തിന്. പക്ഷേ, ഒരുമാതിരി ചെയ്ത്തല്ളേ സംഘാടകര്‍ ചെയ്തത്. പാവങ്ങളെ വെയിലത്ത് വരിയില്‍ നിര്‍ത്തി അകത്തൂടെ ഗെസ്റ്റുകളെ തിയറ്ററില്‍ കയറ്റി ഇരുത്തി. അതും റിസര്‍വേഷനില്ലാതെ. 
 
അവസാനം റിസര്‍വേഷനുംകൂടി കേറിയപ്പോ മിച്ചമുള്ളത് ആകെ 50ല്‍ താഴെ സീറ്റ്. ഇതൊക്കെ പതിവായതുകൊണ്ട് ചിലര്‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു ഡെലിഗേറ്റ് ചേച്ചിക്ക് കാര്യങ്ങളൊന്നും അത്ര സുഖിച്ചില്ല. പ്രത്യേകിച്ച് തങ്ങളെ മൈന്‍ഡ് ചെയ്യാതെയുള്ള ചില സെലിബ്രിറ്റികളുടെ ഇരുപ്പ് കണ്ടപ്പോള്‍. ഇതോടെ ചേച്ചിതന്നെ മുന്‍കൈയെടുത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പിന്നെ ഒരു പുകിലായിരുന്നു. സ്ക്രീനിന്‍െറ മണ്ടേല്‍ കേറുന്നു. മുദ്രാവാക്യം വിളിക്കുന്നു. മാപ്പ് പറയുന്നു. തള്ളക്ക് വിളിക്കുന്നു. അവസാനം പ്രദര്‍ശനം മാറ്റിവെച്ചു.
 
ദേശീയഗാനം ആലപിച്ചും പ്രതിഷേധിക്കാമെന്ന് ഇന്നലെയാണ് അണ്ണന് മനസ്സിലായത് കേട്ടാ. നാലുദിവസമായി ഉറങ്ങിക്കിടന്ന കൈരളിയുടെ പടികള്‍ ഇന്നലെയാണ് ഒന്ന് ഉണര്‍ന്നത്. സംഘാടകരെ പഴി പറയാനാണെങ്കിലും എല്ലാവരും ഒരിക്കല്‍കൂടി കൈരളിയില്‍ ഒത്തുകൂടിയതിന് ശശിയണ്ണനും സന്തോഷമുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി ചിലര്‍ അവിടെയും ഇവിടെയുമായി ഇഴഞ്ഞുനീങ്ങിയതല്ലാതെ ആരും ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കാതിരുന്ന സ്ഥലമാ ഇന്നലെ കമല്‍സാറും കൂട്ടരും ചേര്‍ന്ന് സജീവമാക്കിയത്. നന്ദിയുണ്ട് സര്‍, നന്ദിയുണ്ട്.
Tags:    
News Summary - iffk-special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.