കേരളത്തിലെ ഇപ്പോഴത്തെ പ്രധാന സംസാര വിഷയങ്ങളിലൊന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ) കാമറകളാണല്ലോ. അവ ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാനും പിഴ ഈടാക്കാനും സാധിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
അത് എത്രത്തോളം ഫലപ്രദമാകുമെന്നറിയാൻ കുറച്ചുനാൾ കാത്തിരിക്കേണ്ടി വന്നേക്കും. എന്നാൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പല രാജ്യങ്ങളും ഇത്തരം പ്രശ്നങ്ങൾക്ക് പണ്ടേ പരിഹാരം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ചൈനയാകട്ടെ നിത്യജീവിതത്തിന്റെ ഭാഗമായി എ.ഐ യെ കൂട്ടിച്ചേർത്ത്, മറ്റൊരു തലത്തിലേക്കുതന്നെ എത്തിക്കഴിഞ്ഞു.
എന്തിനും ഏതിനും വിൽപന സാധ്യതയുള്ള ചൈനയിൽ ബില്യൺ ഡോളർ വരുമാനത്തിലേക്ക് കുതിക്കുകയാണ് എ.ഐ വ്യവസായം. ഇന്നോ ഇന്നലെയോ അല്ല 1970കളുടെ അവസാനത്തിൽ തുടങ്ങിയതാണ് ഇതിനുള്ള മുന്നൊരുക്കങ്ങൾ. ശാസ്ത്രവും സാങ്കേതികവിദ്യയും പ്രാഥമിക ഉൽപാദനശക്തികളാണ് എന്ന് ചൈനീസ് സാംസ്കാരിക നായകൻ ഡെങ് ഷീപിങ് (deng xioping) പ്രഖ്യാപിച്ചതിന് പിറകെ 1980കളിൽ ഒരുകൂട്ടം ചൈനീസ് ശാസ്ത്രജ്ഞർ ഈ മേഖലയിൽ ഗവേഷണം തുടങ്ങി.
അക്കാലത്ത് തീർത്തും യാഥാസ്ഥിക വീക്ഷണമാണ് സമൂഹം നിർമിതബുദ്ധിയോട് പുലർത്തിയിരുന്നത്. അതിനാൽതന്നെ വികസനം അത്ര എളുപ്പമായിരുന്നില്ല. പക്ഷേ രാഷ്ട്രവും ഗവേഷകരും തരിമ്പ് പിന്മാറിയില്ല. എ.ഐയെ കുറിച്ച് പഠിക്കാൻ ചൈനീസ് ഭരണകൂടം ശാസ്ത്രജ്ഞരെ വിദേശത്തേക്കയച്ചു. ഗവേഷണപദ്ധതികൾക്കായി ഫണ്ടുകൾ പ്രഖ്യാപിച്ചു.1981 ൽ ചൈനീസ് അസോസിയേഷൻ ഫോർ എ.ഐ (CAAI) നിലവിൽ വന്നു.
1993 മുതൽ, സ്മാർട്ട് ഓട്ടോമേഷനും ഇന്റലിജൻസും ചൈനയുടെ ദേശീയ സാങ്കേതികപദ്ധതിയുടെ ഭാഗമാണ്. 2010 ൽ, പതിമൂന്നാമത് പഞ്ചവത്സരപദ്ധതിയിൽ പ്രഖ്യാപിക്കപ്പെട്ട ഒരു ലക്ഷ്യം 2030 ഓടെ രാജ്യത്തിന്റെ എ.ഐ വിപണി ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നതായിരുന്നു. അപ്പോഴേക്ക് എ.ഐ വ്യവസായത്തിന്റെ മൂല്യം ഒരു ട്രില്യൺ എത്തിക്കുക എന്നതും പദ്ധതിയിലുണ്ട്.
എ.ഐ മേഖലയിലെ വളർച്ചയുടെ പ്രതിഫലനം ചൈനീസ് ജീവിതത്തിലെമ്പാടും കാണാം. പണരഹിത സമ്പദ് വ്യവസ്ഥ തന്നെ ഉദാഹരണം. കറൻസി കൈയിൽ സൂക്ഷിക്കുന്നവർ നന്നേ കുറവ്. സാധനങ്ങൾ വാങ്ങി, ഫേസ് റെക്കഗ്നിഷൻ മെത്തേഡ് ഉപയോഗിച്ചാണ് മിക്കയിടങ്ങളിലും ജനം പണം നൽകുന്നത്.
അതുപോലെ പ്രമുഖ പട്ടണങ്ങളിലെല്ലാം മുഖം തിരിച്ചറിയൽ സംവിധാനത്തോടു കൂടിയ നിരീക്ഷണ കാമറകളുടെ വൻ ശൃംഖല തന്നെയുണ്ട്. ജനങ്ങളുടെ സകലകാര്യങ്ങളും അത് കൃത്യമായി നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു.
2009ൽ അണിയറ പ്രവർത്തനങ്ങൾ തുടങ്ങി 2011ലെ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പ്രഖ്യാപിക്കപ്പെട്ട സോഷ്യൽ ക്രെഡിറ്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഇതെല്ലാം. രാജ്യത്തെ പൗരജനങ്ങളുടെ പെരുമാറ്റം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഭരണകൂടത്തെ അനുവദിക്കുന്ന ന്യൂമെറിക്കൽ ഗ്രേഡിങ് സംവിധാനമാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ ഈ സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം.
ജനങ്ങളുടെ ഓരോ നീക്കവും ഒപ്പിയെടുത്ത് റിപ്പോർട്ടുകൾ തയാറാക്കും. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർ, റോഡിലൂടെ അലസമായി സഞ്ചരിക്കുന്നവർ, നിരോധിത മേഖലകളിൽ പുകവലിക്കുന്നവർ, കോടതി നിർദേശം ലംഘിക്കുന്നവർ, വ്യാജ വാർത്തകൾ ഓൺലൈനിൽ ഷെയർ ചെയ്യുന്നവർ തുടങ്ങിയവർക്കെല്ലാം ഭരണകൂടം മാർക്ക് രേഖപ്പെടുത്തും. മാർക്ക് കുറഞ്ഞുപോയാൽ പ്രത്യാഘാതങ്ങൾ കനത്തതാവും.
നല്ല ക്രെഡിറ്റ് സ്കോറുള്ള വ്യക്തികൾക്കും കമ്പനികൾക്കും പ്രത്യേക പരിഗണന ലഭിക്കും. സബ്സിഡികൾ ലഭിക്കാനുള്ള ലിസ്റ്റിലും മറ്റും ഇക്കൂട്ടർക്ക് മുൻഗണനയുണ്ടാവും. മുൻകൂർ പണമടക്കാതെ തന്നെ മറ്റു നഗരങ്ങളിൽ ഹോട്ടൽ ബുക്ക് ചെയ്യാനും ഈ ക്രെഡിറ്റ് സ്കോർ സഹായകമാവും.
മോശം സ്കോറുള്ള വ്യക്തികൾക്ക് ലഭിക്കുന്ന ശിക്ഷനടപടികൾ വിശദമാക്കുന്ന സമഗ്രപട്ടിക 2021ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപ്രകാരം, കോടതി ചുമത്തിയ പിഴ അടക്കാത്തവർക്ക് വിമാനയാത്രക്ക് ടിക്കറ്റ് എടുക്കാനോ, ഫ്ലാറ്റ് വാടകക്കെടുക്കാനോ, ലോണെടുക്കാനോ, ഹോട്ടലിൽ മുറി ബുക്ക് ചെയ്യാനോ ഒന്നും സാധിക്കില്ല. ഇന്റർനെറ്റിന്റെ വേഗം കുറക്കലും ഒരു ശിക്ഷ രീതിയാണ്.
എന്തിനേറെ പറയണം, കുട്ടികളെ മുന്തിയ സ്കൂളിലോ യൂനിവേഴ്സിറ്റികളിലോ പഠിപ്പിക്കാൻ പോലും സാധിക്കില്ല. ക്രിമിനലുകൾ എന്ന നിലക്ക് തീർച്ചപ്പെടുത്തിയവരുടെ ചിത്രങ്ങൾ ചിലയിടങ്ങളിൽ വലിയ വിഡിയോ സ്ക്രീനുകളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും. കർശന നിയമങ്ങൾ അനുസരിക്കുന്ന രീതിയിലേക്ക് പരുവപ്പെട്ട ജനതയാണ് ചൈനയിലുള്ളത്.
എങ്കിലും കടുത്ത നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ അവർക്കും പാളിച്ചകൾ സംഭവിക്കാറുണ്ട്. തുടക്കത്തിലെല്ലാം മാർക്കിടൽ സമ്പ്രദായം ബുദ്ധിമുട്ടായി തോന്നിയിരുന്നെങ്കിലും, ഇപ്പോൾ റോഡ് നിയമങ്ങൾ ശ്രദ്ധയോടെ അനുസരിക്കുന്ന നിലയിലേക്ക് മാറിയിട്ടുണ്ട് എന്നാണ് മിക്ക സുഹൃത്തുക്കളും പറയാറ്.
നിരവധി കമ്പനികൾ കാമറകൾക്ക് രൂപം നൽകി സർക്കാറിനെ പിന്താങ്ങുന്നുണ്ട്. കാമറയുടെ െഫ്രയിമിനുള്ളിൽ പെടുന്ന വാഹനങ്ങളുടെ പേര്, ആളുകളുടെ ലിംഗം, പ്രായം, തുടങ്ങിയ സകലതും റെക്കോഡ് ചെയ്യപ്പെടും. ബെയ്ജിങ് പൊലീസ് ഇത്തരം കാമറകൾ ഘടിപ്പിച്ച കണ്ണടകൾ ഉപയോഗിക്കാറുണ്ട്. പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനും അറസ്റ്റ് ത്വരിതപ്പെടുത്താനും അത് സഹായിക്കുമത്രേ.
ചൈനയിലെ സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും എ.ഐ യുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. 2018ൽ 34 യൂനിവേഴ്സിറ്റികൾ സ്വന്തമായി എ.ഐ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിച്ചിട്ടുണ്ട്. 345 യൂനിവേഴ്സിറ്റികളിൽ എ.ഐ പ്രധാന പാഠ്യവിഷയങ്ങളിലൊന്നാണ്.
കിഴക്കൻ ചൈനയിലെ ഒരു പ്രൈമറിസ്കൂളിൽ ‘ഹെഡ് ബാൻഡ്’ സംവിധാനം പരീക്ഷിച്ചിട്ടുണ്ട്. ഹെഡ് ബാൻഡ് ഉപയോഗിച്ച് കുട്ടികളുടെ ഏകാഗ്രതയുടെ നില മനസ്സിലാക്കാം. അതിൽ ലൈറ്റ് ചുവപ്പ് നിറമാവുമ്പോൾ ശ്രദ്ധയോടെ കുട്ടി ഇരിക്കുന്നു എന്നർഥം; നീല നിറമായാൽ ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നും. ഈ വിവരങ്ങൾ ഉടൻ അധ്യാപകരുടെ കമ്പ്യൂട്ടറുകളിലേക്ക് പോവുന്നു. അതുവഴി ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധയേകാൻ അവർക്ക് സാധിക്കും.
എല്ലാ പത്തു മിനിറ്റിലും മാതാപിതാക്കളിലേക്കും വിവരങ്ങൾ എത്തുന്നു. ഒരുതരത്തിൽ പറഞ്ഞാൽ കുട്ടികൾ ഏറെ സമ്മർദത്തിലാവുമെന്ന് തോന്നുന്ന ഒരു അവസ്ഥ. പക്ഷേ തങ്ങൾ നിരീക്ഷണത്തിലാണ് എന്ന ബോധ്യം നൽകുന്ന അടക്കവും ഒതുക്കവുമാണ് പുത്തൻ തലമുറയിൽ നിന്ന് ഭരണകൂടം ആവശ്യപ്പെടുന്നത്.
അടുത്തിടെ ഉണ്ടായ ഒരു സംഭവം ചുരുക്കിപ്പറഞ്ഞ് ഇത്തവണത്തെ ഡയറിക്കുറിപ്പ് അവസാനിപ്പിക്കാം. 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റിവ് റിസൽറ്റുമായി മാത്രമേ ഇപ്പോഴും വിദേശികൾക്ക് ചൈനയിലേക്ക് പ്രവേശിക്കാനാവൂ. കഴിഞ്ഞ മാസം ഒരു സുഹൃത്ത് ചൈനയിലേക്ക് വരുകയുണ്ടായി.
കടുത്ത പനിയുടെ ക്ഷീണം തെല്ലൊന്ന് ശമിച്ചെന്നു തോന്നിയ സമയത്താണ് യാത്രക്കൊരുങ്ങിയത്. കോവിഡ് ടെസ്റ്റ് നെഗറ്റിവുമായിരുന്നു. എയർപോർട്ടിലെ കാര്യങ്ങളെല്ലാം മുറപോലെ നടന്നു. ഇടക്ക് ജീവനക്കാർ വന്നു കൂടെ ചെല്ലാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ശേഷം ഏതാനും മണിക്കൂറുകൾ എയർപോർട്ടിൽ നിരീക്ഷണത്തിലായി. കോവിഡ് ടെസ്റ്റ് ചെയ്തു. ഫലം വീണ്ടും നെഗറ്റിവ്.
അതോടെ അദ്ദേഹത്തെ പുറത്തിറങ്ങാൻ അധികൃതർ അനുവദിച്ചു. സംഭവിച്ചതെന്തെന്നാൽ, അവിടെ കാലുകുത്തിയ ഉടൻ, യാത്രക്കാരൻ പോലും അറിയാതെ എ.ഐ ശരീര താപനില രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. നിഷ്കർഷിക്കപ്പെട്ട താപനിലയെക്കാൾ അൽപം കൂടുതൽ മെഷീൻ രേഖപ്പെടുത്തിയതാണ് വിനയായത്.
ചൈനയിൽ നടപ്പാക്കി വിജയിച്ച ഇത്തരം സാങ്കേതിക വിദ്യകൾ മറ്റു പല രാജ്യങ്ങളും നടപ്പിൽ വരുത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ താൻ നിരീക്ഷണത്തിലാണ് എന്ന വിചാരത്തിന്റെ പുറത്താവണം ഇനിയങ്ങോട്ട് ലോകത്തിന്റെ കറക്കം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.