കൊച്ചി: സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയതോടെ എസ്.എന്‍.ഡി.പിക്ക് ചരിത്ര പ്രതിസന്ധി. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞതോടെ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറും നിലപാട് മാറ്റുകയും ചെയ്തു. ഇതില്‍ അച്ഛനും മകനും രണ്ടുതട്ടിലായതോടെ അണികള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലുമായി.
ബി.ജെ.പിയുടെ അനുഗ്രഹാശിസുകളോടെ വെള്ളാപ്പള്ളി രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ധര്‍മ ജനസേന (ബി.ഡി.ജെ.എസ്) ഏറ്റവുമൊടുവില്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി ഇങ്ങനെ: എസ്.എന്‍.ഡി.പി ശക്തി കേന്ദ്രങ്ങളായ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അണികളില്‍ നല്ളൊരു ശതമാനവും സി.പി.എം അനുഭാവികളായിരുന്നു. അതേസമയം, പല ശാഖാ യോഗങ്ങളുടെയും തലപ്പത്ത് കോണ്‍ഗ്രസ് പ്രാദേശിക ഭാരവാഹികള്‍ക്ക് സ്ഥാനം ലഭിക്കുകയും ചെയ്തു. വ്യക്തി രാഷ്ട്രീയം ശാഖ പ്രവര്‍ത്തനങ്ങളില്‍ കലര്‍ത്താതിരുന്നതിന്‍െറ ഫലമായിരുന്നു ഇത്. സമുദായ അംഗങ്ങളുടെ വിവാഹം, മരണാനന്തര നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇതിനാല്‍തന്നെ എസ്.എന്‍.ഡി.പി ശാഖകള്‍ക്ക് വ്യക്തമായ സ്വാധീനവുമുണ്ടായിരുന്നു.
എസ്.എന്‍.ഡി.പിയുടെ ഗുരുജയന്തി അടക്കമുള്ള പരിപാടികളിലും വെള്ളാപ്പള്ളി പങ്കെടുത്തിരുന്ന പരിപാടികളിലും വന്‍ ആള്‍ക്കൂട്ടമുണ്ടായതും രാഷ്ട്രീയത്തിന് അതീതമായ ഈ നിലപാടുകള്‍ കാരണമായി. എന്നാല്‍, പാര്‍ട്ടിയുണ്ടാക്കുകയും ബി.ജെ.പിയുമായി സഹകരിക്കാന്‍ തിരുമാനിച്ചതും അണികളില്‍ ഭിന്നിപ്പുണ്ടാക്കി. വെള്ളാപ്പള്ളി നടത്തിയ കേരള യാത്രയില്‍ തീവ്രഹിന്ദു നിലപാട് സ്വീകരിക്കുകയും ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയും ചെയ്തതും അണികളില്‍ ഒരുവിഭാഗത്തിന് ഇഷ്ടപ്പെട്ടില്ല.
ഈ ഇഷ്ടക്കേട് മുതലെടുക്കാനായി സി.പി.എം രംഗത്തിറങ്ങുകയും ചെയ്തു. ഇതിന്‍െറ പ്രതിഫലനം സമീപകാലത്ത് കണ്ട്തുടങ്ങുകയും ചെയ്തു. ഈയടുത്ത ദിവസം ആലപ്പുഴയിലെ തീരദേശത്തെ ശാഖയുടെ ഗുരുമന്ദിര ഉദ്ഘാടത്തിന് വെള്ളാപ്പള്ളിയുടെ സൗകര്യം പരിഗണിച്ചില്ല. മാത്രമല്ല, ശാഖാ ഭാരവാഹിത്വം വഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ആരെയും ബി.ഡി.ജെ.എസിലേ ക്ക് കൊണ്ടുവരാനും കഴിഞ്ഞില്ല. നേരത്തേ ബി.ഡി.ജെ.എസ് പരിപാടിയില്‍ പങ്കെടുത്തിരുന്ന അണികളില്‍ വിട്ടുനില്‍ക്കുകയും ചെയ്തു.
എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്‍റ് ശക്തമായ സമ്മര്‍ദ ശക്തിയായി മാറി. അവസരവാദമാണ് തങ്ങളുടെ രാഷ്ട്രീയ നയം എന്ന പ്രസ്താവന യൂത്ത് മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനും കാരണമായി. ഈ പ്രതിഷേധം തിരിച്ചറിഞ്ഞാണ് പിതാവിന്‍െറ വാക്കുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തത്തെിയത്. തങ്ങളുടേത് ആദര്‍ശ രാഷ്ട്രീയമാണെന്നും ഇടത്, വലത് മുന്നണി നേതാക്കളുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ളെന്നും വ്യക്തമാക്കിയാണ് തുഷാര്‍ യുവ അണികളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.