മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാന്‍ മാണി തയാറെടുക്കുന്നു

കോട്ടയം: ബാര്‍കോഴ കേസില്‍ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ശനിയാഴ്ച കോടതിവിധി അറിഞ്ഞശേഷം മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് കെ.എം. മാണി നിലപാട് വ്യക്തമാക്കും. എന്നാല്‍, മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാന്‍ തന്നെയാണ് മാണിയുടെ തീരുമാനമെന്ന് അടുത്ത വിശ്വസ്തര്‍ സൂചന നല്‍കി. തന്നേക്കാള്‍ ആരോപണവിധേയരായ പലരും കോടതിവിമര്‍ശം നേരിട്ടിട്ടുപോലും രാജിക്ക് തയാറാവാതെ മന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ താന്‍ മാത്രം എന്തിന് പുറത്തുനില്‍ക്കണമെന്ന പരാമര്‍ശവും മാണിയില്‍ നിന്നുണ്ടായെന്നാണ് വിവരം. ശനിയാഴ്ച കോടതി നിലപാട് അറിഞ്ഞാലുടന്‍ പാര്‍ട്ടി നേതൃയോഗം വിളിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഈ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും പുറത്തുനില്‍ക്കുന്ന മാണിയേക്കാള്‍ ശക്തന്‍ അകത്തുനില്‍ക്കുന്ന മാണിയാണെന്നാണ് പൊതുവേ പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.

മാണി മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെയും താല്‍പര്യം. അതേസമയം, തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിരക്കിട്ട് മന്ത്രിസഭയില്‍ എത്തുന്നതിനേക്കാള്‍ ഉചിതം റബര്‍ വിലയിടിവടക്കം കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുന്നതാണെന്ന അഭിപ്രായവും പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ക്കുണ്ട്. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ജനകീയ ബജറ്റ് അവതരിപ്പിക്കുന്നതാവും പാര്‍ട്ടിക്ക് ഗുണകരമാവുകയെന്ന് മറ്റൊരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, മന്ത്രിസഭയില്‍ തിരച്ചത്തെുന്നത് പ്രതിപക്ഷത്തിന് മറ്റൊരായുധമാവുമെന്ന ഭയം മാണിക്കുണ്ട്. ബജറ്റ് അവതരണമടക്കം തടസ്സപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ അത് പാര്‍ട്ടിക്കും യു.ഡി.എഫിനും തിരിച്ചടിയാവുമെന്ന ആശങ്കയുണ്ട്. മകനും എം.പിയുമായ ജോസ് കെ.മാണി റബര്‍ വിലയിടിവിനെതിരെ തിങ്കളാഴ്ച ആരംഭിക്കുന്ന നിരാഹാര സമരത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ തന്നെ തന്‍െറ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സമരത്തില്‍ വന്‍ ബഹുജനപങ്കാളിത്തം വേണമെന്നും മാണി നിര്‍ദേശിച്ചിട്ടുണ്ട്. അധികാരത്തിലിരുന്ന് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് തരപ്പെടുത്തുകയെന്നതും മാണിയുടെ ലക്ഷ്യമാണ്.

ബജറ്റ് അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാതെ കാര്‍ഷിക മേഖലക്ക് പരമാവധി ആനുകൂല്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനായി തയാറെടുപ്പ് നടത്താനും മാണി ആലോചിക്കുന്നുണ്ട്. ജോസ് കെ.മാണിയുടെ നിരാഹാര സമരം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാക്കാനും തീരുമാനിച്ചുകഴിഞ്ഞു. അടുത്ത നിയമസഭയില്‍ കൂടുതല്‍ എം.എല്‍.എമാരെ സഭയിലത്തെിച്ച് നിര്‍ണായക ശക്തിയാവുകയെന്നതും മാണിയുടെ ആഗ്രഹമാണ്. കോട്ടയത്തത്തെിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഇക്കാര്യങ്ങളെല്ലാം മാണി സംസാരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ബാര്‍കോഴ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും ഇരട്ട നീതിയാണ് കോണ്‍ഗ്രസ് നടത്തിയതെന്നുമുള്ള അഭിപ്രായത്തില്‍ തന്നെയാണ് മാണി ഇപ്പോഴുമെന്നും അടുത്ത വിശ്വസ്തര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.