ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയ ഗവർണർ പി. സദാശിവത്തിെൻറ നടപടിയിൽ അസ്വാഭാവികതയില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. എന്നാൽ, ‘കടക്ക് പുറത്ത്’ എന്ന മാധ്യമ പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ ആക്രോശ വിവാദത്തിൽ കേന്ദ്ര നേതൃത്വം മൗനം പാലിച്ചു. അതേസമയം, പിണറായി വിജയൻ സംയമനം പാലിക്കണമെന്ന അഭിപ്രായം കേന്ദ്ര നേതൃത്വത്തിലെ പല നേതാക്കൾക്കുമുണ്ട്.
ആർ.എസ്.എസ് നേതാവിെൻറ കൊലപാതകത്തിലും തിരുവനന്തപുരത്ത് തുടർച്ചയായി ബി.ജെ.പി- സി.പി.എം അക്രമ സംഭവങ്ങൾ ഉണ്ടായതിലും മുഖ്യമന്ത്രിയെ ഗവർണർ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ നടപടി ഭരണഘടനാ ക്രമത്തിന് അനുസൃതമാണെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം പ്രകടിപ്പിച്ചത്. ഒരു പ്രധാന സംഭവം സംസ്ഥാനത്തുണ്ടാവുേമ്പാൾ ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതോ മുഖ്യമന്ത്രി അദ്ദേഹത്തെ നേരിൽകണ്ട് കാര്യങ്ങൾ ധരിപ്പിക്കുന്നതോ സ്വാഭാവികമാണെന്നും അതിനപ്പുറമുള്ളതൊന്നും നടന്നിട്ടില്ലെന്നും ഒരു പി.ബി അംഗം ‘മാധ്യമ’ത്തോട് പറഞ്ഞു.
രാഷ്ട്രീയ ഇടപെടലോ നിയമത്തിന് അപ്പുറത്തുള്ള ഇടപെടലോ ഉണ്ടായാൽ പി.ബി അംഗം കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറിതന്നെ വിഷയത്തിൽ ആദ്യം പ്രതികരിക്കുമെന്നും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വിഷയം ലോക്സഭയിൽ ഉന്നയിക്കുന്ന കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ഇതുതന്നെയാണ് കേന്ദ്ര നേതൃത്വവും പങ്കുവെക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. അതിന് കോട്ടംതട്ടുന്ന നടപടിയൊന്നും ഇരുവരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സംസ്ഥാന, കേന്ദ്ര നേതാക്കൾ പറയുന്നു.
മാധ്യമ പ്രവർത്തകർക്ക് എതിരെ മുഖ്യമന്ത്രി ആക്രോശിച്ച വിഷയം സംസ്ഥാന നേതൃത്വംതന്നെ ഇതുവരെ പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിഷയം കേന്ദ്ര നേതൃത്വവും പരിഗണിച്ചിട്ടില്ല. ബുധനാഴ്ച ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ, ഗവർണറുമായുള്ള കൂടിക്കാഴ്ച, മാധ്യമ പ്രവർത്തകരുമായുണ്ടായ വിവാദം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.