തൊടുപുഴ: തെരഞ്ഞെടുപ്പ് കമീഷന് ഏകപക്ഷീയമായി കത്ത് നൽകിയെന്ന കേരള കോൺഗ്രസില െ അധികാര തർക്കങ്ങൾക്കും വിവാദങ്ങൾക്കുമിടെ പുതിയ നീക്കവുമായി ജോസഫ് വിഭാഗം. നിലവ ിൽ താൻ പാർട്ടിയുടെ താൽക്കാലിക ചെയർമാനായെന്ന് കാണിച്ചും വർക്കിങ് ചെയർമാനെന്ന നി ലയിൽ സമ്പൂർണ അധികാരം ചെയർമാെൻറ നിര്യാണ പശ്ചാത്തലത്തിൽ തനിക്കാണെന്ന് വ്യക്തമാ ക്കിയും ജോസഫ് നേരിട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. മാണി വിഭാഗം അറിയാതെ കമീഷന് കത്ത് അയച്ചെന്നും ഇക്കാര്യം മറച്ചുവെച്ചെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ അടക്കം ഉയർത്തിയ ആരോപണത്തിന് മറുപടിയെന്നോണമാണ് വ്യാഴാഴ്ച കത്ത് നൽകിയതും ഇതു പുറത്തുവിട്ടതും.
പുതിയ നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമീഷനുമായുള്ള ഔദ്യോഗിക ആശയവിനിമയം ഇനി പി.ജെ. ജോസഫാകും നിർവഹിക്കുക. പാലാ ഉപതെരഞ്ഞെടുപ്പിനു മുമ്പ് പുതിയ ചെയർമാനെ കണ്ടെത്താനായില്ലെങ്കിൽ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം തീരുമാനിക്കുക ജോസഫായിരിക്കും. ഇതെല്ലാം മുൻനിർത്തി പാർട്ടി ഭരണഘടന അക്കമിട്ട് നിരത്തിയാണ് പി.ജെ. ജോസഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിരിക്കുന്നത്. ഭരണഘടനയിലെ 29ാം ചട്ടം അനുസരിച്ച് ചെയർമാൻ മരിച്ച സാഹചര്യത്തിൽ നയപരവും സംഘടനാപരവുമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വർക്കിങ് ചെയർമാനാണെന്ന് കത്തിൽ പറയുന്നു. ചെയർമാനെയും നിയമസഭാകക്ഷി നേതാവിനെയും യഥാസമയം തെരഞ്ഞെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പ് കമീഷന് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നേരേത്ത കത്ത് നൽകിയെന്ന ആരോപണം പി.ജെ. ജോസഫ് നിഷേധിച്ചു. വ്യാഴാഴ്ച മാത്രമാണ് കമീഷന് പാർട്ടി കത്ത് നൽകിയത്. ഇല്ലാത്ത കത്തിനെച്ചൊല്ലി റോഷി അഗസ്റ്റിൻ എം.എൽ.എ വാർത്തസമ്മേളനം നടത്തിയത് നിർഭാഗ്യകരമായെന്നും ജോസഫ് ആരോപിച്ചു. ചെയർമാനായിരുന്ന മാണിയുടെ മരണശേഷം ഒരു കത്തും പാർട്ടി ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി ജോയി എബ്രഹാം തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി.
ജോസ് കെ. മാണി വിഭാഗത്തിനു തിരിച്ചടിയാണ് ജോസഫിെൻറ കത്ത്. എന്നാൽ, പാർട്ടിയിലെ ഭിന്നതയുടെ പേരിൽ പ്രവർത്തകർ ചേരിപ്പോര് തുടരുകയാണ്. അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരിൽ നാലുപേർ ചേർന്ന് കോലം കത്തിച്ചാൽ തനിക്കൊന്നുമില്ലെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.