തിരുവനന്തപുരം: ഡി.സി.സി പുന$സംഘടനയുടെ കാര്യത്തില്‍ സമവായത്തിന് എ.കെ. ആന്‍റണിയുടെ ശ്രമം. അവസാനവട്ട ചര്‍ച്ചക്ക് ഹൈകമാന്‍ഡ് പ്രതിനിധികള്‍ ബുധനാഴ്ച എത്താനിരിക്കെയാണ് ഈ നീക്കം. ഇതിന്‍െറ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ആന്‍റണി ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ ചര്‍ച്ച നടത്തി. സുധീരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരെ ഒരുമിച്ചും ചെന്നിത്തലയെ പ്രത്യേകമായുമാണ് കണ്ടത്. പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തില്‍ മൂവരെയും ഏകാഭിപ്രായത്തില്‍ എത്തിക്കാനാണ് ആന്‍റണിയുടെ നീക്കം.
കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്റിയ എന്നിവരാണ് പുന$സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ബുധനാഴ്ച തലസ്ഥാനത്ത് എത്തുന്നത്. ഇവര്‍ രണ്ടു ദിവസം ഇവിടെ ഉണ്ടാകും. ബുധനാഴ്ച വൈകീട്ട് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും സംബന്ധിക്കും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളുമായും സംസാരിക്കും. ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തില്‍ നേതാക്കളുടെ അഭിപ്രായം അറിയുകയാണ് ഹൈകമാന്‍ഡ് പ്രതിനിധികളുടെ ലക്ഷ്യം. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സുധീരനും അവരുടേതായ നിര്‍ദേശങ്ങള്‍ ഹൈകമാന്‍ഡ് പ്രതിനിധികള്‍ക്ക് കൈമാറുമെന്നാണ് അറിയുന്നത്. മുമ്പത്തേതുപോലെ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായമുണ്ടാക്കി പാനല്‍ സമര്‍പ്പിക്കുന്നതിനെ ഹൈകമാന്‍ഡ് അനുകൂലിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കുന്ന മൂന്നു നേതാക്കളും ഒറ്റപ്പേര് നിര്‍ദേശിക്കണമെന്നാണ് ആന്‍റണിയുടെ താല്‍പര്യം. ഇത്തരം നിര്‍ദേശം 14 ഡി.സി.സികളിലേക്കും ഉണ്ടായാല്‍ അതില്‍ കാര്യമായ മാറ്റംവരുത്തില്ളെന്ന സൂചനയാണ് ആന്‍റണി നല്‍കിയിരിക്കുന്നത്. ആന്‍റണിയുടെ ആവശ്യത്തോട് കഴിയുന്നത്ര ശ്രമിക്കാമെന്നല്ലാതെ വ്യക്തമായ ഉറപ്പുനല്‍കാന്‍ നേതാക്കള്‍ തയാറായില്ല. അദ്ദേഹം ബുധനാഴ്ച രാവിലെ ഡല്‍ഹിക്ക് മടങ്ങുന്നതിനാല്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെ മറ്റ് ചില നേതാക്കളും പൊതുരാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തു. തിരിച്ചുവരവ് ഉറപ്പാക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്ന നിര്‍ദേശമാണ് എല്ലാവര്‍ക്കും ആന്‍റണി നല്‍കിയത്.
അതേസമയം, നിയമസഭാകക്ഷി നേതാവിന്‍െറ തെരഞ്ഞെടുപ്പിലേതുപോലെ മൂവരും ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എതിര്‍പ്പുള്ളവരുമുണ്ട്. ഇത് ഗ്രൂപ്പിനതീതമായി പുന$സംഘടന നടത്തുകയെന്ന ലക്ഷ്യം അട്ടിമറിക്കുന്നതാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, 22 അംഗ രാഷ്ട്രീയകാര്യ സമിതിയംഗങ്ങളെ ഏല്‍പിച്ച ചുമതല മൂന്നുപേരുടെ താല്‍പര്യങ്ങളിലേക്ക് ചുരുങ്ങിയാല്‍ അത് വീണ്ടും ഗ്രൂപ്പിസം ശക്തിപ്പെടുത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.