തിരുവനന്തപുരം: പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിന്‍െറ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ‘കേരള ജനപക്ഷ’ത്തിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം നടന്നു. കേരള നിയമസഭക്ക് മുമ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തിയ ശേഷം പാർട്ടി ചെയർമാൻ പി.സി. ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ പ്രഥമ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
അഴിമതിക്കും വര്‍ഗീയതക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം എന്നതാണ് ‘കേരള ജനപക്ഷ’ത്തിന്‍റെ മുദ്രാവാക്യമെന്ന് പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തവര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാകും പാര്‍ട്ടിക്ക് പൂര്‍ണരൂപം കൈവരും. ഇതിനു മുന്നോടിയായി അടുത്ത രണ്ടുമാസങ്ങളില്‍ പാര്‍ട്ടി പ്രചാരണ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡ് തലങ്ങളിലും സോഷ്യല്‍ മീഡിയയിലുമടക്കം പ്രചാരണവും തുടര്‍ന്ന് അംഗത്വ വിതരണവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വാര്‍ഡ്, മണ്ഡലം, ജില്ലാതല തെരഞ്ഞെടുപ്പും നടത്തും. ജനുവരിയോടെ പാര്‍ട്ടിയുടെ വാര്‍ഡ് മുതല്‍ സംസ്ഥാനതലം വരെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുണ്ടാകും. തിരുവനന്തപുരത്താണ് പാര്‍ട്ടിയുടെ ആസ്ഥാനം.
നേരത്തേ, കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും ടി.എസ്. ജോണുമായി തെറ്റിപ്പിരിഞ്ഞതോടെ പാര്‍ട്ടി അദ്ദേഹത്തിന്‍െറ വിഭാഗം സ്വന്തമാക്കി. തുടര്‍ന്ന് 'ജനപക്ഷം' എന്ന പേരിലാണ് ജോര്‍ജ് ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ 'കേരള ജനപക്ഷ'മെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.