ഗോവയില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ശിവസേന

പനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ശിവസേനയുടെ മുന്‍കൈയില്‍ മൂന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ മഹാസഖ്യം. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ സുരക്ഷ മഞ്ച് (ജി.എസ്.എം), ശിവസേന എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. സമാനനിലപാടുള്ള പാര്‍ട്ടികളാണ് ധാരണയിലത്തെിയതെന്നും ആകെ 40ല്‍ 35 സീറ്റില്‍ സഖ്യം മത്സരിക്കുമെന്നും എം.ജി.പി നേതാവ് സുദിന്‍ ധവാലിക്കര്‍ പറഞ്ഞു. ധവാലിക്കറായിരിക്കും മഹാസഖ്യത്തിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന ഗോവയില്‍ ബി.ജെ.പിക്കെതിരായ സഖ്യത്തില്‍ ചേര്‍ന്നത് പ്രധാന രാഷ്ട്രീയനീക്കമാണ്.

ശിവസേന നാലു സീറ്റിലും ജി.എസ്.എം ആറു സീറ്റിലും മത്സരിക്കും. ബാക്കി സീറ്റ് എം.ജി.പിക്കാണ്. ജി.എസ്.എം നേതാവ് സുഭാഷ് വെലിങ്കറെ കണ്‍വീനറാക്കി മൂന്നുപാര്‍ട്ടികളും ചേര്‍ന്ന് കോഓഡിനേഷന്‍ കമ്മിറ്റിയുമുണ്ടാക്കി. പൊതുമിനിമം പരിപാടിയും രൂപം കൊള്ളുന്നുണ്ട്. ആര്‍.എസ്.എസ് വിമത നേതാവായ സുഭാഷ് വെലിങ്കറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ജി.എസ്.എം രൂപവത്കരിച്ചത്. ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്കെതിരെ കൊങ്കണി, മറാത്ത ഭാഷകളെ മുന്‍നിര്‍ത്തിയ പ്രക്ഷോഭത്തിലൂടെയാണ് ജി.എസ്.എം ശ്രദ്ധനേടിയത്. ബി.ജെ.പി സര്‍ക്കാറിന്‍െറ ഭാഷനയത്തിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സുഭാഷ് വെലിങ്കറെ ആര്‍.എസ്.എസില്‍നിന്ന് പുറത്താക്കിയത്.

ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്‍റ് പിന്‍വലിക്കുകയായിരിക്കും തങ്ങളുടെ സര്‍ക്കാര്‍ അധികാരമേറ്റാലുള്ള ആദ്യ നടപടിയെന്ന് ജി.എസ്.എം നേതാവും വിമത ആര്‍.എസ്.എസ് നേതാവുമായ സുഭാഷ് വെലിങ്കര്‍ പറഞ്ഞു. അധ്യയനം മാതൃഭാഷയിലായിരിക്കണമെന്നത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട തത്ത്വമാണ്. ഇംഗ്ളീഷില്‍ പഠിപ്പിക്കുന്നത് ഇതിന്‍െറ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗോവയിലെ ഏറ്റവും പ്രമുഖ പ്രാദേശിക പാര്‍ട്ടിയാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച എം.ജി.പി ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടു. ബി.ജെ.പി-എം.ജി.പി സഖ്യം അധികാരത്തിലേറിയെങ്കിലും ഇരു പാര്‍ട്ടികളും പിന്നീട് കടുത്ത ഭിന്നതയിലായി.

മന്ത്രിസഭയില്‍നിന്ന് എം.ജി.പി അംഗങ്ങളായ ദീപക്, സുദിന്‍ ധവാലിക്കര്‍ എന്നിവരെ പുറത്താക്കിയതിനെ തുടര്‍ന്നാണ് എം.ജി.പി ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സഖ്യം രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ബി.ജെ.പി തകര്‍ത്തതായി ശിവസേന നേതാവ് സഞ്ജയ് റൗത് കുറ്റപ്പെടുത്തി.

Tags:    
News Summary - shiv sena leader big political aligns against bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.