സാമ്പത്തിക സംവരണത്തിന് കോൺഗ്രസ് എതിരല്ല; നിലവില്‍ സംവരണം ലഭിക്കുന്നവര്‍ക്ക് ദോഷം ഉണ്ടാകരുതെന്ന് സതീശൻ

കോട്ടയം: സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, സാമുദായിക സംവരണത്തിന് ദോഷം വരരുതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സാമുദായിക സംവരണം ലഭിക്കുന്നവര്‍ക്ക് ഒരു ദോഷവും ഉണ്ടാകാത്ത തരത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല. കെ.പി.സി.സി ഈ വിഷയം ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിലും കോണ്‍ഗ്രസ് ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം കേര്‍പറേഷനില്‍ നടന്ന ഗുരുതരമായ തെറ്റിനെതിരെയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും സമരം നടത്തുന്നത്. സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത് ചെറുപ്പക്കാരെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്.

മേയറെ പാവയാക്കി കോര്‍പറേഷനില്‍ സി.പി.എമ്മാണ് എല്ലാം ചെയ്യുന്നത്. തദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയിമെന്റ് എക്‌സേഞ്ചുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പിന്‍വാതില്‍ നിയമനം കിട്ടയവര്‍ പുറത്താകാതിരിക്കാനാണ് വകുപ്പ് തവന്‍മാര്‍ പി.എസ്.സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തത്.

ഇപ്പോള്‍ കത്ത് കൊടുത്തയാളും വാങ്ങിയ ആളുമില്ല. കത്ത് എവിടെ നിന്നാണെന്ന് പോലും അറിയില്ലെന്ന് പറയുന്ന മേയറും സി.പി.എമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണ്. എന്താണ് നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ആ അധ്യായം അടഞ്ഞു എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. അധ്യായം അടയ്ക്കുന്നതും തുറക്കുന്നതും പാര്‍ട്ടി സെക്രട്ടറിയാണോയെന്ന് സതീശൻ ചോദിച്ചു.

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. നിയമനങ്ങള്‍ നടത്തേണ്ട. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ല നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ വലിയ സമരങ്ങള്‍ക്ക് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - VD Satheesan says Congress is not against economic reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.