സ്റ്റോക്ഹോം: 2024ലെ ഭൗതികശാസ്ത്ര നൊബേൽ അമേരിക്കക്കാരനായ ജോൺ ജെ. ഹോപ്ഫീൽഡ്, കനേഡിയൻ ഗവേഷകനായ ജോഫ്രി ഇ. ഹിന്‍റൻ എന്നിവർ പങ്കിട്ടു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വളർച്ചക്ക് സഹായിച്ച കൃത്രിമ ന്യൂറൽ നെറ്റ്‍വർക്ക് ഗവേഷണത്തിനാണ് പുരസ്കാരം. നിർമിത ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്കും കണ്ടുപിടുത്തങ്ങൾക്കുമായാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. ഭൗതികശാസ്ത്രത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചാണ് മെഷീൻ ലേണിങ്ങിന്റെ അടിസ്ഥാനരീതികൾ ഇരുവരും വികസിപ്പിച്ചത്.
ഡേറ്റയിൽ ചിത്രങ്ങളും മറ്റു തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറി ജോൺ ഹോപ്ഫീൽഡ് സൃഷ്ടിച്ചു. ഡേറ്റയിൽ സ്വയം വസ്തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതുപോലുള്ള ജോലികൾ ചെയ്യാനും കഴിയുന്ന രീതിയാണ് ജെഫ്രി ഹിന്റൻ ആവിഷ്കരിച്ചത്. ന്യൂജഴ്സിയിലെ പ്രിൻസെറ്റൻ സർവകലാശാലയിലെ ഗവേഷകനാണ് ഹോപ്‌ഫീൽഡ്. ഹിന്റൻ ടൊറന്റോ സർവകലാശാലയിലെ ഗവേഷകനും.
നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ചുള്ള മെഷീന്‍ ലേണിങ് വിദ്യയാണ് നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ). മസ്തിഷ്‌കത്തെ അനുകരിച്ചാണ് ഈ സങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളത്. ഹോപ്ഫീല്‍ഡും ഹിന്റനും 1980കള്‍ മുതലാണ് മെഷീന്‍ ലേണിങ് വിദ്യകള്‍ രൂപപ്പെടുത്തിത്തുടങ്ങിയത്. പാറ്റേണുകള്‍ സേവ് ചെയ്യാനും പുനഃസൃഷ്ടിക്കാനും സഹായിക്കുന്ന നിര്‍മിത ന്യൂറല്‍ ശൃംഖല കണ്ടെത്തിയത് ഹോപ്ഫീല്‍ഡാണ്. ആറ്റമിക സ്പിന്‍ പോലുള്ള ഭൗതികശാസ്ത്ര സംഗതികളെയാണ് അതിനായി അദ്ദേഹം ഉപയോഗിച്ചത്.
ഹോപ്ഫീല്‍ഡ് കണ്ടെത്തിയ നെറ്റ്‌വര്‍ക്ക് അടിത്തറയാക്കി, പുതിയൊരു നെറ്റ്‌വര്‍ക്കിന് ഹിന്റൻ രൂപംനല്‍കി. 'ബോള്‍ട്‌സ്മാന്‍ മെഷീന്‍' (Boltzmann machine) രീതിയാണ് ഹിന്റൻ ഉപയോഗിച്ചത്. ലഭ്യമായ ഡേറ്റയില്‍നിന്ന് സവിശേഷമായ എലമെന്റുകളെ തിരിച്ചറിയാനും പഠിക്കാനും ആ നെറ്റ്‌വര്‍ക്ക് സഹായിച്ചു. ആ മുന്നേറ്റത്തിന്, സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സിന്റെ സഹായം അദ്ദേഹം തേടി. ഇരുവരുടെയും കണ്ടെത്തലുകളാണ് ഇപ്പോള്‍ എ.ഐ വിപ്ലവത്തിന് മൗലികതലത്തില്‍ വഴിതുറന്നതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
11 മില്യൺ സ്വീഡിഷ് ക്രോണ (8.3 കോടി രൂപ) ആണ് പുരസ്കാരത്തുക. ഇത് ഇരുവരും തുല്യമായി വീതിക്കും. 14ന് സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തോടെ ഈ വർഷത്തെ നൊബേൽ പ്രഖ്യാപനം അവസാനിക്കും. ആൽഫ്രെഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ പത്തിന് സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ് പുരസ്കാരദാനം.
കഴിഞ്ഞ ദിവസം വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചിരുന്നു. മൈക്രോ ആര്‍.എൻ.എ കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിന് അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനുമാണ് പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.