ഹജ്ജിനായി സാനിയ മിർസയും സഹോദരിയും സൗദിയിൽ; സനാ ഖാനും ഒപ്പം

കുടുംബത്തോടൊപ്പം ഹജ്ജ് നിർവഹിക്കാൻ മുൻ ടെന്നീസ് താരം സാനിയ മിർസ സൗദിയിലെത്തി. സാനിയക്കൊപ്പം  മുൻ നടി സനാഖാനും 11 വയസുള്ള മകനുമുണ്ട്. ഇത് രണ്ടാംതവണയാണ് സാനിയ ഹജ്ജ് കർമത്തിന് എത്തുന്നത്. 2022ലായിരുന്നു നടിയുടെ ആദ്യത്തെ ഹജ്ജ്. ഇക്കുറി സന സാനിയക്കും സഹോദരി അനാം മിർസക്കുമൊപ്പം കൂടിയിരിക്കുകയാണ്. സാനിയയും അനാമും ആദ്യമായാണ് ഹജ്ജ് നിർവഹിക്കുന്നത്. എല്ലാവർക്കുമൊപ്പമുള്ള ഫോട്ടോകൾ സന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഹജ്ജിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ എന്നാണ് ഫോട്ടോക്ക് താഴെ സന ഖാൻ കുറിച്ചത്. ഫോട്ടോ നിമിഷ വേഗംകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി.

ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു തരണമെന്നും സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ''പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയിൽ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാർഥന സ്വീകരിച്ച് അനുഗ്രഹീതമായ പാതയിൽ എന്നെ നയിക്കട്ടെ. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.''-എന്നാണ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നേരത്തേ ഉംറനിർവഹിക്കാനും സാനിയയും കുടുംബവും എത്തിയിരുന്നു.

കഴിഞ്ഞ ജൂണിലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശു​ഐബ് മാലിക്കും തമ്മിൽ വിവാഹമോചിതരായത്. അതിനു മുമ്പേ സാനിയ നിരവധി ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ തങ്ങൾ വേർപിരിയുകയാണെന്ന സൂചന നൽകിയിരുന്നു. ഇരുവർക്കും ഇഹ്സാൻ എന്ന് പേരുള്ള ഒരു മകനുണ്ട്. വിവാഹമോചനത്തിന് പിന്നാലെ ശുഐബ് പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചു.

Tags:    
News Summary - Sania Mirza, Sana Khan perform Haj together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.