മുംബൈ: നാല് പന്തിൽ കളിയവസാനിപ്പിച്ച് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് ആഭ്യന്തര ക്രിക്കറ്റിലെ താര രാജാക്കന്മാരായ മുംബൈ. സീനിയർ വനിത ഏകദിന ടൂർണമെന്‍റ് ഗ്രൂപ് ഇനത്തിലായിരുന്നു വമ്പന്മാർക്ക് മുന്നിൽ ഇത്തിരിക്കുഞ്ഞന്മാരായ നാഗാലാൻഡിന് എല്ലാം കൈവിട്ടുപോയത്. ഹോൾകർ സ്റ്റേഡിയത്തിൽ നാഗാലാൻഡിന് കളിക്കാനിറങ്ങിയതേ ഓർമയുണ്ടായിരുന്നുള്ളൂ. ആദ്യം ബാറ്റു ചെയ്ത ടീമിനെ 17 റൺസിന് പുറത്താക്കി മുംബൈ ബൗളർമാർ ആദ്യമേ തുടങ്ങി. 8.4 ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുനൽകി മുംബൈ ക്യാപ്റ്റനായ മീഡിയം പേസർ സയാലി സത്ഘരെയായിരുന്നു ശരിക്കും അന്തകയായത്. നാല് മെയ്ഡൻ ഓവറുകളാണ് സയാലി എറിഞ്ഞത്. നാഗാലാൻഡ് നിരയിൽ നാലു പേർ സംപൂജ്യരായി മടങ്ങി. ഒരാൾ പോലും രണ്ടക്കം കടന്നുമില്ല. ഒമ്പതു റൺസെടുത്ത സരിബ ടീമിന്‍റെ ടോപ്സ്കോററായി. മറുവശത്ത് എസ്. താക്കോർ, എം. ദക്ഷിണി എന്നിവർ നാഗാലാൻഡ് ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ച് സയാലിക്ക് ഉറച്ച കൂട്ടായി. ഇരുവരും ചേർന്ന് മൂന്നുവിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരക്കായി മൂന്നു ഫോറും ഒരു സിക്സുമായി നാലു പന്തിൽ കളി തീർത്തു. ഇഷ ഓഡ, വൃശാലി ഭഗത് എന്നിവരായിരുന്നു ഓപണർമാർ.
മുമ്പ് അണ്ടർ 19 ദേശീയ ക്രിക്കറ്റിൽ കേരളത്തിനെതിരെ ഒറ്റയക്കം കടക്കാതെ മണിപ്പൂർ പുറത്തായതായിരുന്നു സമാന മത്സരം. ഒമ്പതു പേരാണ് അന്ന് റണ്ണൊന്നുമെടുക്കാതെ പവലിയനിലെത്തിയത്. ഒരാൾ ഒരു റൺസ് എടുത്തപ്പോൾ ഒരു റൺ എക്സ്ട്രാ ആയും കിട്ടി. മണിപ്പൂരിന്‍റെ ആകെ സമ്പാദ്യം രണ്ടു റൺസ്. ആദ്യ പന്തിൽ കേരളം കളി തീർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.