ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്തയുമായി ക്രിക്കറ്റ് ആസ്ട്രേലിയ. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിൽ നിശ്ചിത ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മാസം നീളുന്ന പര്യടനത്തിൽ മൂന്ന് വീതം ഏകദിനവും ട്വൻറി20യും നാല് ടെസ്റ്റുകളുമാണ് ഇരുടീമും കളിക്കുക.
നവംബർ 27നാണ് ആദ്യ ഏകദിനം. അതിനുശേഷം ട്വൻറി20യും പിന്നീട് ടെസ്റ്റ് മത്സരങ്ങളും നടക്കും. അതേസമയം, ഏകദിന, ട്വൻറി20 മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ തന്നെയാകും അരങ്ങേറുക. കോവിഡ് മഹാമാരി പടർന്നശേഷം ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ വലിയ സംഘം കാണികളെ പ്രവേശിക്കാൻ തീരുമാനിക്കുന്നത്.
അഡ്ലെയ്ഡ് ഒാവലിൽ നടക്കുന്ന ആദ്യ ഡേെനെറ്റ് ടെസ്റ്റ് മത്സരത്തിൽ മൊത്തം ശേഷിയുടെ 50 ശതമാനം കാണികളെ അനുവദിക്കും. ഡിസംബർ 17നാണ് മത്സരം തുടങ്ങുക. ഒാരോ ദിവസവും 27,000 ടിക്കറ്റുകളാണ് അനുവദിക്കുക.
മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന് വിക്ടോറിയൻ സർക്കാർ 25,000 ആരാധകർക്കാണ് അനുമതി നൽകിയിട്ടുള്ളത്. അതായത് െമാത്തം ശേഷിയുടെ 25 ശതമാനം. മൂന്നാം ടെസ്റ്റ് അരങ്ങേറുന്ന സിഡ്നിയിൽ 50 ശതമാനം കാണികളെ അനുവദിക്കും. 23,000 ടിക്കറ്റുകളാണ് ദിവസവും നൽകുക.
നാലാമത്തെ ടെസ്റ്റ് നടക്കുന്ന ബ്രിസ്ബൈനിൽ 75 ശതമാനം കാണികൾക്ക് പ്രവേശനമുണ്ടാകും. അതായത് പരമാവധി 30,000 പേർക്ക് ടിക്കറ്റ് നൽകും.
കോവിഡിനെ മികച്ചരീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. 27,674 കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. 907 ആണ് മരണനിരക്ക്. അതിനാൽ തന്നെയാണ് അധികൃതർ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.
ആസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ തിങ്കളാഴ്ച ബി.സി.സി.ഐ മാറ്റങ്ങൾ വരുത്തിയിരുന്നു. പരിക്കേറ്റ രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയും, ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാൻ അവധി നൽകിയും, മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയുമാണ് പുതിയ മാറ്റങ്ങൾ. ആദ്യ ടെസ്റ്റിനു ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ടെസ്റ്റിലും അജിൻക്യ രഹാനെയാവും ടീമിനെ നയിക്കുക.
നേരത്തെ പൂർണമായി ഒഴിവാക്കിയ രോഹിത് ശർമയെ, പരിക്ക് ഭേദമായ സാഹചര്യത്തിലാണ് തിരികെ വിളിച്ചത്. എന്നാൽ ട്വൻറി20, ഏകദിന പരമ്പരയിൽ കളിക്കില്ല. ഇശാന്ത് ശർമയെ ഫിറ്റ്നസ് പരിശോധിച്ച ശേഷം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താനാണ് ധാരണ.
ട്വൻറി20 ടീമിൽ അരങ്ങേറ്റ മത്സരത്തിനൊരുങ്ങുകയായിരുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം വരുൺ ചക്രവർത്തിക്ക് പരിക്ക് വില്ലനായി. തോളിലേറ്റ പരിക്ക് വിവരം മറച്ചുവെക്കുകയും, തുടർന്നും കൊൽക്കത്തക്കായി കളിക്കുകയും ചെയ്ത വരുണിന് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് റിപ്പോർട്ട്. കളിക്കാർ പരിക്ക് മറച്ചുവെക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബി.സി.സി.െഎ.
പകരക്കാരനായി യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജനെ ട്വൻറി20 ടീമിൽ ഉൾപ്പെടുത്തി. നേരത്തെ ട്വൻറി20 ടീമിൽ മാത്രം ഉൾപ്പെടുത്തിയ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയിലാണ് ഏകദിന ടീമിലും പരിഗണിച്ചത്. നവംബർ 27ന് ആരംഭിക്കുന്ന പരമ്പരക്കായി ഇന്ത്യൻ ടീം ബുധനാഴ്ച ദുബൈയിൽനിന്ന് ആസ്ട്രേലിയയിലേക്ക് പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.