വലത് കൈ കൊണ്ടും ഇടതു കൈ കൊണ്ടും പന്തെറിയുന്ന ബൗളർമാരെ നമ്മൾ കണ്ടം കളിയിലൊക്കെ കാണാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ സൺ റൈസേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ച ശ്രീലങ്കൻ താരം കാമിന്ദു മെന്ഡിസും അത്തരത്തിൽ പന്ത് എറിയുന്ന അപൂർവ കാഴ്ചക്കാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത് .
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടയിലാണ് മെൻഡിസ് രണ്ട് കൈ വെച്ചും പന്തെറിഞ്ഞത്. തന്‍റെ ഓവറിലെ ആദ്യം കളിച്ച വലം കയ്യൻ ബാറ്റർ ആൻഗ്രീഷ് രഘുവംശിക്കെതിരെ ഇടം കൈ കൊണ്ടും പിന്നീട് പന്ത് നേരിട്ട ഇടം കയ്യൻ ബാറ്ററായ വെങ്കിടേഷ് അയ്യരിന് വലം കൈ കൊണ്ടുമാണ് സ്പിൻ ബൗളറായ കാമിന്ദു പന്തെറിഞ്ഞത്. ഇടം കൈ വെച്ച് പന്തെറിഞ്ഞ് അർധസെഞ്ച്വറി നേടിയ രഘുവംശിയെ പുറത്താക്കാനും കാമിന്ദുവിന് സാധിച്ചിരുന്നു. താരത്തിന്‍റെ ആദ്യ ഐ.പി.എൽ വിക്കറ്റാണ് ഇത്. 75 ലക്ഷം രൂപക്ക് ടീമിലെത്തിയ താരം ഓൾറൗണ്ടറാണ്. ബാറ്റിങ്ങിൽ 20 പന്തുകൾ കളിച്ച് 27 റൺസ് നേടാനും താരത്തിനായി.
അതേസമയം മത്സരത്തിൽ വമ്പൻ തോൽവിയാണ് എസ്.ആർ.എച്ച് ഏറ്റുവാങ്ങിയത്. കൊൽക്കത്ത ഉയർത്തിയ 200 റൺസ് പിന്തുടർന്ന കമ്മിൻസിനും കൂട്ടർക്കും വെറും 120 റൺസ് മാത്രമെ നേടാൻ സാധിച്ചുള്ളൂ. 33 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും 27 കാമിന്ദു മെൻഡിസുമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. കൊൽക്കത്തക്ക് വേണ്ടി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ട്രാവിസ് ഹെഡ് (4) അഭിഷേക് ശർമ (2), ഇഷാൻ കിഷൻ (2) തുടങ്ങിയ മുൻനിര താരങ്ങൾ നിലയുറപ്പിക്കും മുൻപെ മടങ്ങി. നിതീഷ് കുമാർ റെഡിയും (19) നായകൻ പാറ്റ് കമിൻസുമാണ് (14) രണ്ടക്കം കടന്ന മറ്റുബാറ്റർമാർ. നേരത്തെ, വെങ്കിടേഷ് അയ്യരുടെയും (29 പന്തിൽ 60) ആൻഗ്ക്രിഷ് രഘുവംഷിയുടേയും (32 പന്തിൽ 50) അർധശതകങ്ങളാണ് കൊൽക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ 27 പന്തിൽ 38 റൺസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.