ചെന്നൈ: ഐ.പി.എല്ലിൽ നീണ്ട 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ വിജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയതും മികച്ച പാർട്നർഷിപ് കണ്ടെത്താനാകാത്തതും ചെന്നൈക്ക് 50 റൺസിന്റെ പരാജയം സമ്മാനിച്ചു. 41 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് അവരുടെ ടോപ് സ്കോറർ. ഐ.പി.എൽ ആദ്യ സീസണു ശേഷം ആദ്യമായാണ് ബംഗളൂരു ടീം ചെന്നൈയിൽ ജയിക്കുന്നത്. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറിൽ ഏഴിന് 196, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ എട്ടിന് 146.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ കിങ്സിന് തകർച്ചയോടെയായിരുന്നു തുടക്കം. എട്ട് റൺസിനിടെ രണ്ട് വിക്കറ്റ് വീണ സി.എസ്.കെയുടെ ആദ്യ അഞ്ചിൽ നാല് ബാറ്റർമാരും രണ്ടക്കം കാണാനാകാതെ കൂടാരം കയറി. രാഹുൽ ത്രിപാഠി (അഞ്ച്), നായകൻ ഋതുരാജ് ഗെയ്ക്വാദ് (0), ദീപക് ഹൂഡ (നാല്), സാം കറൻ (എട്ട്) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഓപണറായെത്തിയ രചിൻ രവീന്ദ്രയുടെ വിക്കറ്റ് 13-ാം ഓവറിൽ വീണതോടെ സി.എസ്.കെ അഞ്ചിന് 75 എന്ന നിലയിലായി. 31 പന്തിൽ 41 റൺസാണ് താരത്തിന്റെ സമ്പാദ്യം.
ഇംപാക്ട് പ്ലെയറായെത്തിയ ശിവം ദുബെക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. 15 പന്തിൽ 19 റൺസടിച്ച താരം യഷ് ദയാലിന്റെ പന്തിൽ ഇൻസൈഡ് എഡ്ജ് തട്ടി ബൗൾഡായി. ആർ. അശ്വിൻ 11 റൺസ് നേടി. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും എം.എസ്. ധോണിയും വമ്പനടികളുമായി കളം നിറഞ്ഞെങ്കിലും ജയം എത്തിപ്പിടിക്കാവുന്നതിനും ഏറെ അകലെയായിരുന്നു. ജഡേജ 19 പന്തിൽ 25 റൺസുമായി പുറത്തായപ്പോൾ, ധോണി 16 പന്തിൽ 30 റൺസുമായി പുറത്താകാതെനിന്നു. അവസാന ഓവറിൽ ചെപ്പോക്കിനെ ആവേശത്തിലാക്കി രണ്ട് സിക്സും മൂന്നു ഫോറും ധോണിയുടെ ബാറ്റിൽനിന്ന് പിറന്നു. ആർ.സി.ബിക്കായി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് നേടി.
നായകൻ രജത് പാട്ടിദാറിന്റെ അർധ സെഞ്ച്വറിയുടെ (51) മികവിലാണ് ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സ് 197 റൺസ് വിജയലക്ഷ്യമുയർത്തിയത്. പാട്ടിദാറിനു പുറമെ ഫിൽ സാൾട്ട് (32), വിരാട് കോഹ്‌ലി (31), ദേവ്ദത്ത് പടിക്കൽ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് ആർ.സി.ബി പൊരുതാവുന്ന സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അവർ 196 റൺസടിച്ചത്. സി.എസ്.കെക്കായി അഫ്ഗാൻ താരം നൂർ അഹ്മദ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നേടിയ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിവേഗം സ്കോർ ചെയ്ത ഫിൽ സാൾട്ടിന്റെ (16 പന്തിൽ 32) വിക്കറ്റാണ് ബംഗളൂരുവിന് ആദ്യം നഷ്ടമായത്. കോഹ്‌ലിക്കൊപ്പം ഓപണിങ് വിക്കറ്റിൽ 45 റൺസ് ചേർത്ത താരം അഞ്ചാം ഓവറിലാണ് പുറത്തായത്. 30 പന്തിൽ നിന്നാണ് കോഹ്‌ലി 31 റൺസ് നേടിയത്. കഴിഞ്ഞ സീസണിലേതിനു സമാനമായി സ്ട്രൈക്ക് റേറ്റിൽ ഇത്തവണയും കോഹ്‌ലിക്ക് വിമർശനമുയരുമെന്ന് ഏതാണ്ട് ഉറപ്പാണ്. 14 പന്തിൽ 27 റൺസടിച്ച ദേവ്ദത്തിനെ അശ്വിൻ പുറത്താക്കി.
ഒരുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും തകർപ്പനടികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ പാട്ടിദാറാണ് ബംഗളൂരു സ്കോർ 150 കടത്തിയത്. 32 പന്ത് നേരിട്ട താരം നാല് ഫോറും മൂന്ന് സിക്സും സഹിതം 52 റൺസ് നേടിയാണ് പുറത്തായത്. അവസാന ഓവറുകളിൽ ടിം ഡേവിഡ് (എട്ട് പന്തിൽ 22*) നടത്തിയ വെടിക്കെട്ടിൽ സ്കോർ 200ന് അടുത്തെത്തുകയായിരുന്നു. ലിയാം ലിവിങ്സ്റ്റൺ (10), ജിതേഷ് ശർമ (12), കൃണാൽ പാണ്ഡ്യ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.