ജിദ്ദ: ആഫ്രിക്കൻ സൂപ്പർ കപ്പ് ഫുട്ബാളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ 15ന് ത്വാഇഫ് കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാളും (സി.എ.എഫ്) സൗദി ഫുട്ബാൾ അസോസിയേഷനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈജിപ്തിലെ അൽ അഹ്ലിയും അൽജീരിയൻ യൂനിയനും തമ്മിലാണ് മത്സരം. ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാവ് എന്ന പ്രൗഢിയിലാണ് അൽ അഹ്ലി മത്സരിക്കാനെത്തുന്നത്; കോൺഫെഡറേഷൻ കപ്പ് ചാമ്പ്യൻ എന്ന ഊറ്റത്തിൽ അൽജിരീയൻ യൂനിയനും.
ലോകകപ്പ് ഫുട്ബാളിൽ മികച്ച മുന്നേറ്റം നടത്തിയ സൗദി അറേബ്യയിലേക്ക് ആഫ്രിക്കൻ സൂപ്പർ കപ്പ് കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ സെക്രട്ടറി ജനറൽ വെറോൺ മൊസെൻഗോ ഓംബ പറഞ്ഞു. ആഫ്രിക്കൻ ഫുട്ബാൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ ഒന്നാണ്.
നിരവധി അന്താരാഷ്ട്ര താരങ്ങൾ സൗദി അറേബ്യയിലേക്ക് എത്തുന്ന സാഹചര്യത്തിൽ ഈ മത്സരം അനുയോജ്യമാണ്. ആഫ്രിക്കൻ ഫുട്ബാളും ഈ മുന്നേറ്റത്തിന്റെ ഭാഗമാകുകയാണ്. കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ പ്രസിഡന്റ് ഡോ. പാട്രിസ് മോറ്റ്സെപെക്ക് വേണ്ടി സൗദി ഫുട്ബാൾ കുടുംബത്തിന്റെ സഹകരണത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു.
ആവേശകരമായ ഒരു ആഫ്രിക്കൻ സൂപ്പർകപ്പിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ആഫ്രിക്കൻ ഫുട്ബാളുമായി ചേർന്ന് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിലെ ഞങ്ങളുടെ സഹകരണം നിലവിലുള്ള പങ്കാളിത്ത കരാർ പ്രകാരമാണെന്നും സൗദി ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ഖാസിം പറഞ്ഞു.
ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷനൊപ്പം പങ്കാളിയാകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണിത്. ഈ ടൂർണമെൻറ് ഞങ്ങളുടെ തുടർച്ചയായ സഹകരണത്തിലെ മറ്റൊരു നാഴികക്കല്ലായി അടയാളപ്പെടുത്തും. ഈ അവസരത്തിന് ആഫ്രിക്കൻ ഫുട്ബാളിന് നന്ദി പറയുന്നു.
എല്ലാവർക്കും ഒരു മികച്ച മത്സരത്തിനായി കാത്തിരിക്കുന്നുവെന്നും ഇബ്രാഹിം അൽഖാസിം പറഞ്ഞു. മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും ആഫ്രിക്കൻ, സൗദി ഫുട്ബാളിന്റെ വളർച്ച അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അഞ്ച് വർഷത്തെ ധാരണപത്രത്തിൽ സി.എ.എഫും സൗദി ഫെഡറേഷനും ഈ വർഷം ആദ്യമാണ് ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.