യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും. സിറ്റി എതിരില്ലാത്ത നാലു ഗോളുകൾക്ക് സെവിയ്യയെയും റയൽ 3-0ത്തിന് സെൽറ്റിക്കിനെയും പരാജയപ്പെടുത്തി.
നോർവീജിയൻ താരം എർലിങ് ഹാലൻഡിന്‍റെ ഇരട്ടഗോൾ മികവിലാണ് സിറ്റിയുടെ വിജയം. മത്സരത്തിന്‍റെ 20ാം മിനിറ്റിൽ ഹാലൻഡാണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. ഗോളിന് വഴിയൊരുക്കിയത് ഡിബ്രൂയിനും. 58ാം മിനിറ്റിൽ മധ്യനിര താരം ഫിൽ ഫോഡൻ സിറ്റിയുടെ ലീഡ് ഉയർത്തി. ജോവോ കാൻസലോയുടെ അസിസ്റ്റിലായിരുന്നു ഗോൾ. 67 ാം മിനിറ്റിൽ ഹാലൻഡിന്‍റെ രണ്ടാംഗോൾ. ഇൻജുറി ടൈമിൽ പോർച്ചുഗീസ് താരം റൂബൻ ഡയസിലൂടെ സിറ്റിയുടെ നാലാം ഗോൾ. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് കാൻസലോ ആയിരുന്നു.
റയൽ-സെൽറ്റിക് പോരാട്ടത്തിൽ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. വിനീഷ്യസ് ജൂനിയർ (56ാം മിനിറ്റ്), ലൂക്ക മോഡ്രിച്ച് (60), ഏദൻ ഹസാർഡ് (77) എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ ബെനഫിക എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മക്കാഫി ഹൈഫയെയും ഷാക്തർ ഡൊണട്സ്ക് 4-1ന് ലെയ്പിസിഗിനെയും പരജായപ്പെടുത്തി. സാൽസ്ബർഗ് കരുത്തരായ എ.സി മിലാനെ 1-1ന് സമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.