മലപ്പുറം: ഐ ലീഗിലെ പത്താം അങ്കത്തിനിറങ്ങുന്ന ഗോകുലം കേരള എഫ്.സി സ്വന്തം തട്ടകത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. ഞായറാഴ്ച വൈകുന്നേരം 4.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പുതിയ പരിശീലകൻ സ്പാനിഷുകാരൻ ഫ്രാൻസിസ് ബോണറ്റിനു കീഴിലെ ആദ്യ മത്സരത്തിനാണ് മലബാറിയൻസ് പന്തു തട്ടുന്നത്.
റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിക്കെതിരെ തോറ്റ ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഗോകുലം ചർച്ചിലിനെ നേരിടുന്നത്. പരിശീലകനെ കൂടാതെ സ്പാനിഷ് താരങ്ങളായ ഒമർ റാമോസ്, സെർജിയോ മെൻഡി എന്നിവരെയാണ് ഗോകുലം ടീം ഐ ലീഗ് കിരീടം കൈവിടാതിരിക്കാൻ കൊണ്ടുവന്നത്.
ലാലിഗയിൽ കളിച്ചിട്ടുള്ള ഒമർ റാമോസ്, കഴിഞ്ഞ ഐ ലീഗിൽ നെറോക്ക എഫ്.സിക്ക് വേണ്ടി 10 ഗോളുകൾ നേടിയ സെർജിയോ മെൻഡി എന്നിവരിൽ വലിയ പ്രതീക്ഷയാണ് മുൻ ചാമ്പ്യൻമാർ അർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കളിയിൽ പഞ്ചാബ് ടീമിനോടേറ്റ തോൽവിയിൽനിന്ന് പാഠം ഉൾക്കൊണ്ട് പുതിയ മാറ്റങ്ങളുമായി പോരിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആതിഥേയർ പ്രതീക്ഷിക്കുന്നില്ല. ഒമ്പത് കളികളിൽ നാല് വിജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി ഒമ്പത് പോയന്റോടെ അഞ്ചാമതാണ് കേരള ടീമിന്റെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.