ധാക്ക: മാര്‍ച്ചില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുമുമ്പെ കരുത്തുതെളിയിക്കാന്‍ ഏഷ്യന്‍ ശക്തികള്‍ ഇറങ്ങുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം. ബുധനാഴ്ച ആതിഥേയരായ ബംഗ്ളാദേശും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം. ശ്രീലങ്ക, പാകിസ്താന്‍ എന്നിവരാണ് ടൂര്‍ണമെന്‍റിലെ പ്രമുഖര്‍. യോഗ്യതനേടുന്ന ഒരു ടീമും ടൂര്‍ണമെന്‍റില്‍ കളിക്കും. പരിശീലനത്തിനിടെ ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ധോണി ഏഷ്യാകപ്പില്‍നിന്ന് വിട്ടുനില്‍ക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ളെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ഥിവ് പട്ടേലിനെ ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പിന് മൂന്നാഴ്ചമാത്രം മുമ്പ് നടക്കുന്ന ടൂര്‍ണമെന്‍റായതിനാല്‍ ശക്തിപ്രകടനമാണ് പ്രമുഖ ടീമുകള്‍ ലക്ഷ്യമിടുന്നത്. ആസ്ട്രേലിയയെ അവരുടെ നാട്ടില്‍വെച്ച് തൂത്തുവാരിയതിന്‍െറയും സ്വന്തംനാട്ടില്‍ ശ്രീലങ്കയെ തോല്‍പിച്ചതിന്‍െറ ആവേശത്തിലാണ് ടീം ഇന്ത്യ. അതോടൊപ്പം മുന്‍ പരമ്പരകളില്‍ അധികമവസരം ലഭിക്കാത്ത യുവരാജ്, റെയ്ന എന്നിവര്‍ക്ക് ഫോം തെളിയിക്കാനും ഏഷ്യാകപ്പ് വേദിയാകും. ആറു മത്സരങ്ങളില്‍ കളിച്ചെങ്കിലും മൂന്നുമത്സരങ്ങളില്‍ മാത്രമാണ് യുവരാജ് തിരിച്ചത്തെിയതിനുശേഷം ബാറ്റുചെയ്തത്. 25 റണ്‍സെടുക്കുകയും രണ്ടുവിക്കറ്റ് വീഴ്ത്തുകയും ചെയ്തു ഈ വെറ്ററന്‍.
മികച്ച ഫോമിലാണെങ്കിലും ബലിയാടാകാന്‍ അജിന്‍ക്യ രഹാനെ വിധിക്കപ്പെടുമോയെന്നതാണ് ഉറ്റുനോക്കുന്നത്. വിരാട് കോഹ്ലി തിരിച്ചത്തെിയാല്‍ എവിടെയായിരിക്കും രഹാനെയുടെ ബാറ്റിങ് സ്ഥാനമെന്നത് ആശയക്കുഴപ്പത്തിലാകും. ഹര്‍ദിക് പാണ്ഡ്യയെപ്പോലുള്ള കൂറ്റനടിക്കാരെ പുറത്തുനിര്‍ത്തി രഹാനെക്ക് ക്യാപ്റ്റന്‍ അവസരം നല്‍കുമോയെന്ന് കണ്ടറിയണം.
ആസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ തല്ലുവാങ്ങി തളര്‍ന്ന ഇന്ത്യന്‍ ബൗളിങ് നിരയല്ല ട്വന്‍റി20യില്‍. മികച്ച ഫോമിലുള്ള ആശിഷ് നെഹ്റ, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ ഏഷ്യാകപ്പിലും ലോകകപ്പിലും പന്തെറിയുമെന്ന് ഏറെക്കുറ ഉറപ്പിക്കാം. പരിക്കിന്‍െറ പിടിയിലായ മുഹമ്മദ് ഷമിക്കുപകരം ഇടംകണ്ടത്തെിയ ഭുവനേശ്വര്‍ കുമാറിന് ഏഷ്യാകപ്പില്‍ അവസരം ലഭിക്കുകയാണെങ്കില്‍ തന്‍െറ മികവ് തെളിയിക്കേണ്ടിവരും. ഭുവനേശ്വര്‍ മറക്കാനാഗ്രഹിക്കുന്ന വര്‍ഷമായിരുന്നു 2015.യുവതാരം പവന്‍ നേഗിയായിരിക്കും മറ്റൊരു ശ്രദ്ധാകേന്ദ്രം. ഐ.പി.എല്‍ ലേലത്തില്‍ 23കാരനായ നേഗി 8.5 കോടി രൂപക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ചേക്കേറിയത്.എന്നാല്‍, പാണ്ഡ്യ, അശ്വിന്‍, രവീന്ദ്ര ജദേജ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ കളിച്ചില്ളെങ്കില്‍മാത്രമാണ് നേഗിക്ക് നറുക്കുവീഴുക.ഫെബ്രുവരി 27നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.