വിജയസാധ്യത ഇന്ത്യക്ക്

നാഗ്പുര്‍: സമീപകാല പ്രകടനങ്ങളും ഹോം ഗ്രൗണ്ട് ആനുകൂല്യങ്ങളും പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. കരുത്തരായ ആസ്ട്രേലിയയെ അവരുടെ നാട്ടിലും ശ്രീലങ്കയെ സ്വന്തം നാട്ടിലും തോല്‍പിച്ചു. പിന്നാലെ നടന്ന ഏഷ്യാ കപ്പില്‍ അപരാജിതരായി കിരീടം. അവസാനമായി കളിച്ച 11 മത്സരങ്ങളില്‍ പത്തിലും ഇന്ത്യന്‍ സംഘം വിജയക്കൊടി പാറിച്ചു. സന്നാഹമത്സരത്തിലും മോശമായിരുന്നില്ല ഇന്ത്യയുടെ പ്രകടനം. വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചപ്പോള്‍ മൂന്നു റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നപ്പോള്‍ ഇടറിയത്. സ്വന്തം നാട്ടില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ലാത്ത ഇന്ത്യക്ക് ഒരു നല്ല തുടക്കത്തിന് വിജയം അനിവാര്യം.
 
ബാറ്റിങ് നിര ശക്തം
ശക്തമായ ബാറ്റിങ് നിരയാണ് എക്കാലത്തും ഇന്ത്യയുടെ മുതല്‍ക്കൂട്ട്. ഇത്തവണയും വ്യത്യാസമില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, യുവരാജ് സിങ്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ വമ്പന്മാരില്‍ തന്നെയാണ് ക്യാപ്റ്റന്‍െറ പ്രതീക്ഷ. എല്ലാവരും ഫോമിലാണ്. ആരെയും അമിതമായി ആശ്രയിക്കേണ്ട എന്നത് ക്യാപ്റ്റന് സന്തോഷിക്കാനുള്ള വകയാണ്. ആദ്യ ഇലവനില്‍ അജിന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്തിയേക്കില്ല. രണ്ടു സന്നാഹമത്സരത്തിലും രഹാനെക്ക് അവസരം നല്‍കിയെങ്കിലും പരാജയമായിരുന്നു.

ബൗളിങ് നിരക്ക് പുതിയ മുഖം
പതിവിനു വിപരീതമായി ശക്തമായ ബൗളിങ് നിരയുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. വെറ്ററന്‍ ആശിഷ് നെഹ്റയുടെ നേതൃത്വത്തില്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് പേസ് ഡിപ്പാര്‍ട്മെന്‍റിന്‍െറ ചുമതല. മുന്‍ മത്സരങ്ങളില്‍ പേസ് ത്രയത്തിന്‍െറ വിക്കറ്റ് വേട്ട ഇന്ത്യക്ക് പ്രതീക്ഷയേകുന്നു. ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ എന്നിവര്‍ക്കാണ് സ്പിന്‍ ആക്രമണ ചുമതല. പാര്‍ട്ട്ടൈം ബൗളറായി യുവരാജ് സിങ്, റെയ്ന എന്നിവരെയും ക്യാപ്റ്റന്‍ ഉപയോഗിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.