ഇന്നാണ് എല്‍ ക്ലാസിക്കോ

ബാഴ്സലോണ: ഈസ്റ്റര്‍ അവധിയുടെ ഇടവേള കഴിഞ്ഞ് ഫുട്ബാള്‍ ലോകം ഉണരുന്നത് സ്പാനിഷ് എല്‍ ക്ളാസികോയുടെ പകിട്ടോടെ. ബാഴ്സയുടെ കളിമുറ്റമായ നൂകാംപില്‍ റയല്‍ മഡ്രിഡ് തീരാത്ത പകയുമായത്തെുമ്പോള്‍ സ്പെയിനിലെ കിരീടനിര്‍ണയത്തില്‍ ഫലം നിര്‍ണായകമല്ല. പക്ഷേ, ചിലരുടെ നിലനില്‍പ്പുകളില്‍ ഫലം സ്വാധീനിച്ചേക്കും. 30 കളി പൂര്‍ത്തിയായപ്പോള്‍ 76 പോയന്‍റുമായി ബാഴ്സലോണ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിന് 67ഉം, മൂന്നാമതുള്ള റയല്‍ മഡ്രിഡിന് 66ഉം പോയന്‍റുകള്‍. ബാഴ്സയും റയലും തമ്മിലെ അന്തരം പത്തുപോയന്‍റ്.
ലീഗ് സീസണിലെ ആദ്യ എല്‍ ക്ളാസികോയായിരുന്നു റയല്‍ കോച്ച് റഫ ബെനിറ്റസിന്‍െറ സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ ഇരിപ്പിടം തെറിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ റയലിന്‍െറ തുടര്‍ തോല്‍വികള്‍ക്കിടയിലായിരുന്നു ബാഴ്സലോണയത്തെിയത്. ജയിക്കാനുറച്ചിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും അന്ന് പൊട്ടിത്തകര്‍ന്നത് മറുപടിയില്ലാത്ത നാലു ഗോളിനായിരുന്നു. സുവാരസ് ഇരട്ട ഗോളിട്ടപ്പോള്‍ നെയ്മറും ഇനിയെസ്റ്റയും ഓരോന്നടിച്ചു.

അന്ന് എണ്ണിത്തുടങ്ങിയതാണ് ബെനിറ്റസിന്‍െറ നാളുകള്‍. ഒരുമാസവും പത്തു ദിവസവും മാത്രമേ സ്പാനിഷുകാരന്‍ റയലിന്‍െറ പരിശീലക വേഷത്തില്‍ നിന്നുള്ളൂ. പകരക്കാരനായത്തെിയ റയല്‍ മഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍െറതാണ് ഈ അവസരം. 14ല്‍ 11ഉം ജയിച്ച് മികച്ച റെക്കോഡിലാണ് സിദാനെങ്കിലും പാരമ്പര്യവൈരികളായ ബാഴ്സയെ വീഴ്ത്തിയാലേ മഡ്രിഡുകാര്‍ക്ക് തൃപ്തിയാവൂ. ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ മാര്‍ജിനിലെ ജയവുമായി മുന്നേറുന്ന സിദാന്‍ സമ്മര്‍ദങ്ങളെ തട്ടിയകറ്റുന്നു. ‘പൂര്‍ണമായും റിലാക്സാണ്. ഫുട്ബാളാണിത്. ആസ്വദിക്കാനുള്ളതാണ്. ഈ കളിയോര്‍ത്ത് ഉറക്കമൊന്നും നഷ്ടമായിട്ടില്ല. മികച്ച ഫുട്ബാളിനാണ് ടീം എത്തിയത്’ -സിദാന്‍ പറയുന്നു.

എം.എസ്.എന്‍ x ബി.ബി.സി
മുമ്പെങ്ങുമില്ലാത്ത ഫോര്‍മേഷനാണ് ബാഴ്സ-റയല്‍ പോരാട്ടത്തിലെ ഹൈലൈറ്റ്. മെസ്സി-സുവാരസ്-നെയ്മര്‍ ത്രയം ബാഴ്സയെ നയിക്കുമ്പോള്‍ റയലിന്‍െറ കുതിപ്പിന് എണ്ണപകരുന്നത് ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ കൂട്ട്. സീസണില്‍ എം.എസ്.എന്‍ 69ഉം, ബി.ബി.സി 63 ഗോളുകളും അടിച്ചുകൂട്ടി. അസിസ്റ്റാവട്ടെ 32ഉം, 21ഉം. നൂകാംപിലെ കാഴ്ചയും ഈ ത്രികോണ സഖ്യങ്ങളുടെ പോരാട്ടമാവും. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പോരാട്ടത്തിന് തൊട്ടുമുമ്പുമാണ് എല്‍ ക്ളാസികോ പരീക്ഷ. ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച ഇതിഹാസതാരം യൊഹാന്‍ ക്രൈഫിന് ആദരവായി ജഴ്സിയില്‍ പേരെഴുതിയാവും ബാഴ്സ കളത്തിലിറങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.