ഹരിയാനയിലെ മൂന്ന് ജില്ലകളിലെ ഇൻറർനെറ്റ് വിലക്ക് നീട്ടി

ചണ്ഡിഗഢ്:  സോണിപത്, ജജ്ജർ, പൽവാൾ ജില്ലകളിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിവരെ നീട്ടി ഹരിയാന സർക്കാർ. സമാധാനത്തിനും പൊതു ക്രമത്തിനും തടസ്സം സൃഷ്ടിക്കുന്നത് തടയാനാണ് നടപടിയെന്നും വ്യാഴാഴ്ച പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ പറയുന്നു. അയൽ സംസ്ഥാനമായ ഡൽഹിയിൽ കർഷകരുടെ പ്രക്ഷോഭം അക്രമാസക്തമായതിന് പിന്നാലെയാണ് മൂന്ന് ജില്ലകളിൽ ഇൻറർനെറ്റ് സേവനങ്ങൾ മരവിപ്പിച്ചത്.

2G/3G/4G/CDMA/GPRS തുടങ്ങിയ എല്ലാ ടെലികോം സേവനങ്ങളും ബാങ്കിങ്ങും മൊബൈൽ റീച്ചാർജും ഒഴികെയുള്ള മറ്റെല്ലാ എസ്.എം.എസ് സേവനങ്ങളും ഹരിയാന സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം വോയിസ് കോളുകൾ ചെയ്യുന്നതിന് നിരോധനമുണ്ടായിരുന്നില്ല.

ദില്ലിയിലെ അക്രമങ്ങൾ കണക്കിലെടുത്ത് കഴിഞ ചൊവ്വാഴ്ച ഹരിയാന ആഭ്യന്തര സെക്രട്ടറി രാജീവ് അറോറയായിരുന്നു ദില്ലിക്ക് സമീപമുള്ള മൂന്ന് ജില്ലകളിലെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ മരവിപ്പിക്കാൻ ഉത്തരവിട്ടത്. സമൂഹത്തിൽ സമാധാനത്തിന് വിഘാതം സൃഷ്ടിക്കാനും ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാനും സാധ്യതയുള്ള വ്യാജ വാർത്തകൾ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.