ജിദ്ദ: ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് സൗദി അറേബ്യ ആശങ്കയോടെ പിന്തുടരുകയാണെന്നും ഇസ്രായേൽ തുടരുന്ന ഏതുതരം ആക്രമണത്തെയും അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇത് ഫലസ്തീനിയൻ സിവിലിയന്മാരുടെ ജീവന് ഭീഷണിയാകുകയും കൂടുതൽ അപകടങ്ങളിലേക്കും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലേക്കും നയിക്കുകയും ചെയ്യും. ഫലസ്തീൻ ജനതക്കെതിരെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഈ നഗ്നവും അന്യായവുമായ ലംഘനങ്ങൾ തുടരുന്നതിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
ഇത് മേഖലയുടെ സ്ഥിരതയിലും പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിലും സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിനായി യു.എൻ ജനറൽ അസംബ്ലി ഈ മാസം 27ന് പുറപ്പെടുവിച്ച പ്രമേയത്തിന് അനുസൃതമായി ഈ സൈനിക നടപടി ഉടനടി നിർത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി ആവശ്യപ്പെടുന്നു.
അടിസ്ഥാന സൗകര്യങ്ങളും സുപ്രധാന താൽപര്യങ്ങളും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കണം. ഗസ്സയിലെ സാധാരണക്കാർക്ക് തടസ്സങ്ങളില്ലാതെ അടിയന്തരവും ആവശ്യമായതുമായ മാനുഷിക സഹായം എത്തിക്കാൻ മാനുഷിക, ദുരിതാശ്വാസ സംഘടനകളെ പ്രാപ്തരാക്കുന്നതിനാണിതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.