അൽഉല പൗരാണിക കേന്ദ്രത്തിലെത്തിയ ടൂറിസ്റ്റുകൾ
ജിദ്ദ: ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനമുയരുന്നു. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ ഏഴ് മാസക്കാലയളവിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് രാജ്യം 58 ശതമാനം വളർച്ചനിരക്കാണ് രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ടൂറിസം മേഖലയിൽ രാജ്യം കൈവരിച്ച വലിയ നേട്ടങ്ങളുടെയും ഈ സുപ്രധാന മേഖലയിൽ ആഗോളരംഗത്ത് വഹിച്ച നേതൃത്വത്തിന്റെയും ഫലമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം 27, 28 തീയതികളിൽ റിയാദിൽ നടന്ന ലോക വിനോദസഞ്ചാരദിന സമ്മേളനത്തിന് സൗദി ആതിഥേയത്വം വഹിച്ചത് ടൂറിസം രംഗത്തെ ഏറ്റവും പുതിയ സംഭവമാണെന്നും അധികൃതർ പറഞ്ഞു.
ഭരണാധികാരികളായ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും തുടർനടപടികളും ശ്രദ്ധയും ടൂറിസം സംവിധാനത്തിന് ലഭിക്കുന്ന അഭൂതപൂർവമായ പിന്തുണയുമാണ് നേട്ടങ്ങൾക്ക് പിന്നിലെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് പറഞ്ഞു. നേട്ടങ്ങൾ പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമെന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിലെ ഗണ്യമായ വർധനവ് രാജ്യത്തെ ആകർഷകമായ ടൂറിസം ഓപ്ഷനുകളിലും അവരുടെ വൈവിധ്യത്തിന്റെ വ്യാപ്തിയിലുമുള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.