എന്റെ പിതാമഹനും വീടും

1 തിരിച്ചുവരാനുള്ള ദിനങ്ങൾ എന്റെ പിതാമഹൻ വിരലുകൾകൊണ്ട് എണ്ണുമായിരുന്നു. പിന്നീട് കല്ലുകൾകൊണ്ടായിരുന്നു എണ്ണം. പോരാഞ്ഞിട്ട് എണ്ണാൻ മേഘങ്ങളെയും പക്ഷികളെയും മനുഷ്യരെയും ഉപയോഗിച്ചു. അഭാവം വളരെ ദൈർഘ്യമേറിയതാണെന്ന് കണ്ടെത്തി, മരിക്കുന്നതുവരെ മുപ്പത്തിയാറ് വർഷം. ഞങ്ങൾക്കിപ്പോൾ എഴുപത് വർഷത്തിലേറെയായി. എന്റെ പിതാമഹന് ഓർമ നഷ്ടമായി അക്കങ്ങൾ മറന്നുപോയി ആളുകളെ മറന്നുപോയി വീടും മറന്നുപോയി. 2 ഞാനാശിക്കുന്നു ഗ്രാൻപാ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ വോള്യം കണക്കിന് കവിതയെഴുതാൻ ഞാൻ നിങ്ങളെ പഠിപ്പിക്കുമായിരുന്നു നിങ്ങൾക്കുവേണ്ടി നമ്മുടെ വീട് ഞാൻ പെയിന്റ് ചെയ്യുമായിരുന്നു നിങ്ങൾ...

1

തിരിച്ചുവരാനുള്ള ദിനങ്ങൾ എന്റെ പിതാമഹൻ

വിരലുകൾകൊണ്ട് എണ്ണുമായിരുന്നു.

പിന്നീട് കല്ലുകൾകൊണ്ടായിരുന്നു എണ്ണം.

പോരാഞ്ഞിട്ട് എണ്ണാൻ

മേഘങ്ങളെയും പക്ഷികളെയും

മനുഷ്യരെയും ഉപയോഗിച്ചു.

അഭാവം വളരെ ദൈർഘ്യമേറിയതാണെന്ന് കണ്ടെത്തി,

മരിക്കുന്നതുവരെ മുപ്പത്തിയാറ് വർഷം.

ഞങ്ങൾക്കിപ്പോൾ എഴുപത് വർഷത്തിലേറെയായി.

എന്റെ പിതാമഹന് ഓർമ നഷ്ടമായി

അക്കങ്ങൾ മറന്നുപോയി

ആളുകളെ മറന്നുപോയി

വീടും മറന്നുപോയി.

2

ഞാനാശിക്കുന്നു ഗ്രാൻപാ

ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ

വോള്യം കണക്കിന് കവിതയെഴുതാൻ

ഞാൻ നിങ്ങളെ പഠിപ്പിക്കുമായിരുന്നു

നിങ്ങൾക്കുവേണ്ടി നമ്മുടെ വീട്

ഞാൻ പെയിന്റ് ചെയ്യുമായിരുന്നു

നിങ്ങൾ വളർത്തിയ ചെടികളും മരങ്ങളുംകൊണ്ട്

അലങ്കരിച്ച ഒരു വസ്ത്രം

ഞാൻ മണ്ണിൽ തുന്നുമായിരുന്നു

നാരങ്ങയിൽനിന്നുള്ള സുഗന്ധവും

ആകാശത്തുനിന്നുള്ള സോപ്പും

സന്തോഷത്തിന്റെ കണ്ണുനീർ

ശുദ്ധമായ ചില കാര്യങ്ങളെക്കുറിച്ച്

ചിന്തിക്കാൻ കഴിഞ്ഞില്ല.

3

എല്ലാ ദിവസവും ഞാൻ ശ്മശാനത്തിലേക്ക്‌ പോകുന്നു

എല്ലാ കുഴിമാടങ്ങളും ഞാൻ നോക്കുന്നു

എല്ലാം നിഷ്ഫലം,

നിങ്ങളെ അവർ അടക്കംചെയ്‌തെന്നത് ശരിയാണോ

അല്ലെങ്കിൽ നിങ്ങളൊരു മരമായി മാറിയോ

ഒരുവേള, ഒരു പക്ഷിയായി എവിടെയോ

നിങ്ങൾ പറന്നു പോയിരിക്കാം.

4

ഞാൻ നിങ്ങളുടെ ഫോട്ടോ

ഒരു മൺപാത്രത്തിൽ സ്ഥാപിക്കുന്നു

നിങ്ങൾ എന്നോട് നോമ്പെടുക്കുമെന്ന് പറഞ്ഞ

എല്ലാ തിങ്കളും വ്യാഴവും

സന്ധ്യക്കുശേഷം ഞാനതിന് വെള്ളമൊഴിക്കുന്നു.

റമദാനിൽ ഏറിയോ കുറഞ്ഞോ മുപ്പത് ദിവസവും.

5

നിങ്ങൾക്ക് നമ്മുടെ വീട് എത്ര വലുതായിരിക്കണം

നിങ്ങൾ തൃപ്തനാകുംവരെ

എനിക്ക് കവിതയെഴുതാനാവില്ല,

നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ

എനിക്ക് അയൽപക്കത്തെ

ഒന്നോ രണ്ടോ ഗ്രഹങ്ങളെ കൂട്ടിച്ചേർക്കാം.

6

ഈ വീടിന് ഞാൻ അതിരുകൾ വരക്കില്ല

വിരാമചിഹ്നങ്ങളുമില്ല.

മൊഴിമാറ്റം: പി.കെ. പാറക്കടവ് 

=======

(മുസ്അബ് അബൂ താഹ -Mosab Abu Toha- ഗസ്സയിൽനിന്നുള്ള ഫലസ്തീൻ കവിയും കഥാകൃത്തും. അദ്ദേഹത്തിന്റെ ‘Things You May Find Hidden in My Ear: Poems from Gaza, 2022ലെ ഫലസ്തീൻ ബുക്ക്‌ അവാർഡ്‌ നേടി)

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.