വെനിസ്വേലയില്‍ ഇന്ധനവില 60 ഇരട്ടി വര്‍ധിപ്പിച്ചു

കറാക്കസ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വേലയില്‍ പ്രസിഡന്‍റ് നികളസ് മദൂറോ അസാധാരണ നടപടികള്‍ പ്രഖ്യാപിച്ചു. പെട്രോള്‍ വില 60 ഇരട്ടി വര്‍ധിപ്പിച്ചും കറന്‍സിയുടെ മൂല്യം വെട്ടിക്കുറച്ചുമുള്ള തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു.  എണ്ണ ഉല്‍പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യത്ത് 20 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ആഗോളവിപണിയില്‍ എണ്ണവിലയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് രാജ്യത്തിന്‍െറ വിദേശവരുമാനം 95 ശതമാനം കുറഞ്ഞു. വര്‍ധന പ്രാബല്യത്തില്‍വരുന്ന വെള്ളിയാഴ്ച മുതല്‍ നേരത്തേ ഒരു ലിറ്റര്‍ പെട്രോളിനു നല്‍കിയിരുന്ന 0.097 ബൊളിവറിന് (1 ബൊളിവര്‍=11 രൂപ) പകരമായി ആറ് ബൊളിവര്‍ നല്‍കണം. ഒരു ഡോളറിന് പകരമായി 6.3 ബൊളിവര്‍ നല്‍കിയിരുന്നതിന് 10 ബൊളിവര്‍ നല്‍കണം.
കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ അനിവാര്യമായ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും നടപടിയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും തീരുമാനം പ്രഖ്യാപിച്ച് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രസിഡന്‍റ് മദൂറോ പറഞ്ഞു. പ്രസിഡന്‍റിന്‍െറ നീക്കത്തെ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ള പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. കഴിഞ്ഞ മാസം പരമോന്നത കോടതിയുടെ ഉത്തരവിലൂടെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.