വാഷിങ്ടൺ: വർഷങ്ങളായി അമേരിക്കൻ പ്രസിഡൻറുമാർ തുടരുന്ന കീഴ്വഴക്കം തെറ്റിച്ച് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിക്കാൻ ഡോണൾഡ് ട്രംപ് നീക്കം നടത്തുന്നതിനെതിരെ ഫലസ്തീനിലും അറബ് ലോകത്തും പ്രതിഷേധം പുകയുന്നു. ബുധനാഴ്ച യു.എസ് കോൺഗ്രസിൽ ഇൗ വിഷയത്തിൽ ട്രംപ് തീരുമാനം അറിയിക്കുമെന്ന സൂചനകൾക്കിടെ ഫലസ്തീനു പുറമെ അയൽരാജ്യമായ ജോർഡനും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് അറബ്, മുസ്ലിം ലോകത്ത് കനത്ത എതിർപ്പ് വിളിച്ചുവരുത്തുമെന്ന് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി മുന്നറിയിപ്പു നൽകി. അപകടകരമായ പ്രത്യാഘാതങ്ങൾക്ക് മേഖല സാക്ഷ്യം വഹിക്കുമെന്നും നീക്കത്തിൽനിന്ന് പിൻവാങ്ങണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി. നീക്കത്തിനെതിരെ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് നേരത്തേ രംഗത്തെത്തിയിരുന്നു. ഫ്രാൻസ്, തുർക്കി ഉൾപ്പെടെ മറ്റു രാജ്യങ്ങളുടെ പിന്തുണ മഹ്മൂദ് അബ്ബാസ് തേടിയിട്ടുണ്ട്. വിഷയം ചർച്ചചെയ്യാൻ അറബ് ലീഗ് ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ഫലസ്തീൻ അതോറിറ്റി തലവൻകൂടിയായ മഹ്മൂദ് അബ്ബാസും ഹമാസ് നേതാവ് ഇസ്മാഇൗൽ ഹനിയ്യയും ബുധനാഴ്ച പ്രതിഷേധ ദിനം ആചരിക്കാൻ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അറബ് ലോകം ശക്തമായി പ്രതിഷേധിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചതാണെങ്കിലും ഇസ്രായേൽ രൂപവത്കരണത്തിന് വഴിവെച്ച യു.എൻ വോട്ടിെൻറ 70ാം വാർഷിക ചടങ്ങിൽ കഴിഞ്ഞ ദിവസമാണ് ട്രംപ് തെൻറ പുതിയ നീക്കം പരസ്യപ്പെടുത്തിയത്.
1995ൽ ബിൽ ക്ലിൻറൺ പ്രസിഡൻറായിരിക്കെ യു.എസ് കോൺഗ്രസ് പാസാക്കിയതാണ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കൽ. 1999 മേയ് 31ന് നിലവിൽവരാനായിരുന്നു തീരുമാനം. എന്നാൽ, തീരുമാനം നടപ്പാക്കുന്നത് ഒാരോ ആറു മാസവും വൈകിക്കാൻ പ്രസിഡൻറുമാർക്ക് അധികാരമുണ്ട്. മേഖലയുടെ സുരക്ഷ പരിഗണിച്ച് ഇതുവരെയും തുടർന്ന രീതി ട്രംപ് തെറ്റിക്കുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. അന്തിമ തീരുമാനെമടുത്തില്ലെന്ന് പ്രസിഡൻറിെൻറ ഉപദേശകൻ ജാറെഡ് കുഷ്നർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.