സിറിയ: ജനീവ ചര്‍ച്ച തിങ്കളാഴ്ച; പ്രതിപക്ഷം പങ്കെടുക്കും

ബൈറൂത്: സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി യു.എന്‍ മധ്യസ്ഥതയില്‍ ജനീവയില്‍ തിങ്കളാഴ്ച സമാധാന ചര്‍ച്ച നടക്കും. സിറിയയില്‍ ബശ്ശാറിന്‍െറ രാജിയാവശ്യപ്പെട്ട് തുടങ്ങിയ ആഭ്യന്തരയുദ്ധത്തിന് അഞ്ചുവര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് സമ്മേളനമെന്നതും ശ്രദ്ധേയം. ചര്‍ച്ചയില്‍ മുഖ്യപ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി പങ്കെടുക്കും. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്രതലത്തിലുള്ള ഇടപെടല്‍ ആത്മാര്‍ഥമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഹൈ നെഗോഷിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍, സിറിയ വിഭജിക്കുന്ന നടപടി സ്വീകാര്യമല്ളെന്നും അത്തരം നടപടികള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞാല്‍ വിപരീതഫലമായിരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ജനീവ സമ്മേളനത്തില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ അധികാരമാറ്റത്തിനാണ് പ്രാമുഖ്യമെന്നും സ്ഥാനമൊഴിയുന്നതോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബശ്ശാറിനോ അനുയായികള്‍ക്കോ പ്രാതിനിധ്യമുണ്ടാവില്ളെന്നും യു.എന്‍ പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള തീരുമാനത്തിന് നീക്കമില്ല. മാര്‍ച്ച് 14ന് നടക്കുന്ന ചര്‍ച്ച വിജയമായാല്‍ സിറിയയില്‍ 18 മാസത്തിനിടെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെന്ന് യു.എന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തൂരയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എന്‍ മേല്‍നോട്ടത്തില്‍ പാര്‍ലമെന്‍റ്-പ്രസിഡന്‍റ് തലങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. തുടര്‍ന്ന് സുതാര്യമായ സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം. ചര്‍ച്ചക്ക് സമാപനമാകുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ മധ്യസ്ഥതയില്‍ ഫെബ്രുവരി ആദ്യം നടന്ന സമാധാന ചര്‍ച്ച പരാജയമായിരുന്നു.  

അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ആഭ്യന്തരയുദ്ധത്തില്‍ 13,500 കുട്ടികളും 80,000 സിവിലിയന്മാരുമുള്‍പ്പെടെ 2,70,000 പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ നിരീക്ഷകസംഘങ്ങളുടെ റിപ്പോര്‍ട്ട്. 47 ലക്ഷം ജനങ്ങള്‍ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്തു. കൂടുതല്‍ സിറിയക്കാരെ സ്വീകരിച്ചത് തുര്‍ക്കിയാണ്. 27 ലക്ഷം സിറിയന്‍ ജനതയാണ് തുര്‍ക്കിയില്‍ കഴിയുന്നത്. 6,30,000 പേര്‍ ജോര്‍ഡനില്‍ അഭയം തേടി. 4,80,000 പേര്‍ ഇപ്പോഴും ഉപരോധത്തിലാണ്. മൃഗങ്ങളുടെ അവശിഷ്ടങ്ങളും പച്ചിലകളും ഭക്ഷിച്ച് അവര്‍ ഒരു നേരത്തെ വിശപ്പടക്കുന്നു. 2,50,000 കുഞ്ഞുങ്ങളുമുണ്ട് അക്കൂട്ടത്തില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.