ന്യൂഡൽഹി/ കാബൂൾ: അഫ്ഗാനിസ്താനിൽ ആറ് ഇന്ത്യക്കാരെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി. വടക്കൻ പ്രവിശ്യയിലെ ബഗ്ലാനിൽ പുലെ ഖുംരെ പട്ടണത്തോടു ചേർന്ന ബാഗെ ശമാലിൽ ഞായറാഴ്ചയാണ് സംഭവം.
മിനിബസിൽ വൈദ്യുതി സബ്സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കെ.ഇ.സി ഇൻറർനാഷനൽ കമ്പനിയുടെ ആറു ജീവനക്കാരെയും അഫ്ഗാൻ പൗരനായ ഡ്രൈവറെയുമാണ് തട്ടിക്കൊണ്ടുപോയത്. സർക്കാർ ജീവനക്കാരാണെന്നു തെറ്റിദ്ധരിച്ചാണ് ഇവരെ റാഞ്ചിയതെന്ന് സംശയമുണ്ട്. തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ച ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ തങ്ങൾ അഫ്ഗാൻ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് പറഞ്ഞു.
പുലെ ഖുംെര പട്ടണത്തിലെ ദണ്ഡെ ശിഹാബുദ്ദീനിലേക്കാണ് ഇവരെ താലിബാൻ മാറ്റിയതെന്ന് ബഗ്ലാൻ ഗവർണർ അബ്ദുൽ ഹയ്യ് നിഅ്മത്തി പറഞ്ഞു. താലിബാൻ ഭീകരരുമായി സംസാരിച്ചതായും ഗോത്രവർഗ നേതാക്കൾ വഴി മോചനത്തിന് തുടർചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്താനിൽ വൈദ്യുതി വിതരണത്തിൽ മുൻനിരയിൽ നിൽക്കുന്ന ഇന്ത്യൻ കമ്പനിയാണ് കെ.ഇ.സി ഇൻറർനാഷനൽ. കമ്പനിക്ക് ഇൗയിടെ 226 കോടിയുടെ കരാർ ലഭിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയവരെ സുരക്ഷിതമായി വിട്ടയക്കാൻ ഉൗർജിതശ്രമം തുടങ്ങിയതായി അഫ്ഗാനിലെ മുതിർന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്താനിൽ 150ലേറെ ഇന്ത്യൻ എൻജിനീയർമാരും വിദഗ്ധ തൊഴിലാളികളും വിവിധ പദ്ധതികളിൽ ജോലിചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോചനദ്രവ്യത്തിനായി അഫ്ഗാനിസ്താനിൽ ആളുകളെ തട്ടിക്കൊണ്ടുപോകാറുണ്ട്. 2016ൽ ഇന്ത്യൻ വനിതയെ തട്ടിക്കൊണ്ടുപോയി 40 ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്. യുദ്ധം നടക്കുന്ന അഫ്ഗാനിസ്താനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സർക്കാർ നിരന്തരം സുരക്ഷ മുന്നറിയിപ്പ് നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.