ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ബലൂചിസ്താൻ മുതൽ ചൈനയിലെ ഖുഞ്ജിറാബ് വരെ ഒപ്റ്റിക്കൽ ഫൈബർ കേബ്ൾ (ഒ.എഫ്.സി) ശൃംഖല തീർക്കുന്ന പദ്ധതിക്ക് രൂപരേഖയായി. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത ദീർഘകാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 135 കിലോമീറ്റർ ദൂരത്തിൽ ഒ.എഫ്.സി ഇടുന്നത്. 2030ൽ പദ്ധതി പൂർത്തിയാവുമെന്ന് ഒൗദ്യോഗിക രേഖകൾ ഉദ്ധരിച്ച് പാകിസ്താനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പാകിസ്താനും ചൈനക്കുമിടയിൽ സുഗമമവും വേഗവുമുള്ള വാർത്തവിനിമയ ശൃംഖല സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അതെസമയം, പാക് അധീന മേഖലകളിൽ ഇന്ത്യയുടെ സ്വാധീനം നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നിരീക്ഷിക്കപ്പെടുന്നു. ഇൻറർനെറ്റ് സേവനം ശുഷ്കമായ ബലൂചിസ്താനിൽ പദ്ധതി വികസനക്കുതിപ്പ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ തങ്ങൾക്ക് ഇനിയും പൂർണനിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലാത്ത പാക് അധീന കശ്മീരിനെ ഒപ്പംനിർത്താനാവുമെന്നാണ് പാകിസ്താൻ കണക്കുകൂട്ടുന്നത്.
നിലവിൽ ഇതരരാജ്യങ്ങളുമായി പാകിസ്താൻ പങ്കുവെക്കുന്ന ഒ.എഫ്.സി ശൃംഖല നിർമിക്കുന്നതിൽ ഇന്ത്യൻ കമ്പനികളും പങ്കുവഹിച്ചിട്ടുണ്ട്. ഇത് വലിയ സുരക്ഷഭീഷണി ഉയർത്തുന്നതായി പാകിസ്താൻ കരുതുന്നു. ചൈനയുമായി ചേർന്ന് പദ്ധതി നടപ്പിലാക്കി, ഇൻറർനെറ്റ് ശൃംഖല ഇന്ത്യയുടെ സ്വാധീനത്തിൽനിന്ന് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. എന്നാൽ, ചൈനയെ കൂട്ടുപിടിക്കുന്നതിലൂടെ കടുത്ത നിയന്ത്രണങ്ങൾക്ക് പാകിസ്താൻ വിധേയമായേക്കുമെന്ന മുന്നറിയിപ്പുകൾ വന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.