ബെയ്ജിങ്: ഔദ്യോഗിക കണക്ക് പ്രകാരം 2022 ൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ മൂന്ന് ശതമാനം ഉയർന്നു. കോവിഡ് -19 മഹാമാരിയും റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും കാരണം 40 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ നിരക്കാണിത്.
2021നേക്കാൾ കുറഞ്ഞ നിരക്കായ 5.5 ശതമാനം വളർച്ചയാണ് ബെയ്ജിങ് ലക്ഷ്യം വെച്ചിരുന്നത്.
കഴിഞ്ഞ വർഷം ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങൾ ആഗോള വിതരണ ശൃംഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു.
2022 അവസാനിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ ഇടിവ് നേരിട്ടു. സാമ്പത്തിക പ്രവർത്തനത്തെ ബാധിച്ച കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ മാസം കയറ്റുമതി ഇടിഞ്ഞു.
ആശുപത്രികളെയും മെഡിക്കൽ സ്റ്റാഫിനെയും കീഴടക്കിയ കോവിഡ് കേസുകളുടെ വർധനവിനെതിരെ രാജ്യം പോരാടുന്നത് തുടരുകയാണ്.റിയൽ എസ്റ്റേറ്റ് വ്യവസായത്തിലെ പ്രശ്നങ്ങളും ഇപ്പോഴും സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. നിർമ്മാണത്തിനൊപ്പം ചൈനയുടെ ജിഡിപിയുടെ നാലിലൊന്ന് ഭാഗവും വഹിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയാണ്. 2020-ൽ അമിതമായ കടമെടുപ്പിനും വ്യാപകമായ ഊഹക്കച്ചവടത്തിനും എതിരെ ബെയ്ജിങ് നടപടി ആരംഭിച്ചതുമുതൽ ഈ മേഖലയിലും കനത്ത തിരിച്ചടി നേരിട്ടു.
1976-ൽ മാവോ സെതൂങ് മരിച്ച വർഷം, 2019 ലെ കോവിഡ് വ്യാപനം, 2020 തുടങ്ങിയ കാലയളവുകൾ ചൈനയുടെ ഏറ്റവും മോശം വളർച്ചാ കണക്കുകളെയാണ് പ്രതിനിധീകരിക്കുന്നത്.
കണക്കുകൾ പ്രകാരം ചൈനയുടെ വ്യാവസായിക ഉൽപ്പാദനം മുമ്പുള്ളതിനേക്കാൾ 1.3 ശതമാനം ഉയർന്നു. സ്ഥിര ആസ്തി നിക്ഷേപം കഴിഞ്ഞ വർഷം 5.1 ശതമാനം നേട്ടമുണ്ടാക്കിയെങ്കിലും നഗര തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 5.7 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം 5.5 ശതമാനമായി കുറഞ്ഞു.
ചൈനയുടെ ജിഡിപി 2023ൽ 4.3 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നെങ്കിലും ഇപ്പോഴും പ്രതീക്ഷകൾക്ക് താഴെയാണ്.
സ്ഥിരവും ആരോഗ്യകരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ നവംബറിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.