അമേരിക്കയിൽ റിപ്പബ്ലിക്കൻ വാഴ്ച അതിവേഗം അവസാനിപ്പിച്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജനം മാൻഡേറ്റ് നൽകിയ ജോ ബൈഡൻ പദവിയേറാൻ ദിനങ്ങൾ ബാക്കിനിൽക്കെ അധികാരക്കൊതി നിർത്താതെ ഡോണൾഡ് ട്രംപ്. ബൈഡൻ തകർപ്പൻ ജയവുമായി ഡെമോക്രാറ്റുകൾക്ക് തിരിച്ചുനൽകിയ സംസ്ഥാനമായ ജോർജിയയിൽ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫൻസ്പെർഗറെയാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ജോർജിയയിൽ ബൈഡെൻറ വിജയം ദുർബലപ്പെടുത്തി തന്നെ വിജയിപ്പിക്കാൻ ആവശ്യമായ വോട്ടുകൾ കണ്ടെത്തണമെന്നായിരുന്നു ട്രംപിെൻറ അന്ത്യശാസനം. യു.എസ് പത്രമായ വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട ഫോൺകോൾ ടേപ് ട്രംപ് ട്വിറ്ററിൽ സ്ഥിരീകരിച്ചത് പ്രസിഡൻറിന് മാത്രമല്ല, റിപ്പബ്ലിക്കൻ കക്ഷിക്കും തിരിച്ചടിയായി.
''എനിക്ക് ആകെ വേണ്ടത് ഒരു കാര്യമാണ്. 11,780 വോട്ടുകൾ കണ്ടെത്തണം. നമുക്ക് ലഭിച്ചതിനെക്കാൾ ഒന്ന് കൂടുതലാകും അത്. കാരണം, നാം ആണ് സംസ്ഥാനത്ത് ജയിച്ചത്. ജോർജിയയിൽ ഞാൻ തോൽക്കേണ്ടതില്ല. ലക്ഷക്കണക്കിന് വോട്ടിന് നാം ജയിച്ച സംസ്ഥാനമാണ്''- ട്രംപിെൻറ സംഭാഷണ ശകലം ഇങ്ങനെ പോകുന്നു.
ട്രംപിെൻറ വിശ്വസ്തനായ റാഫെൻസ്പെർഗർ സ്റ്റേറ്റ് സെക്രട്ടറിയായ ജോർജിയയിൽ കാമ്പയിൻ പൊടിപൊടിച്ചിട്ടും സംസ്ഥാനം നീണ്ട 28 വർഷത്തിനു ശേഷം ആദ്യമായി റിപ്പബ്ലിക്കന്മാർക്കു പകരം ഡെമോക്രാറ്റുകൾക്ക് അധികാരം നൽകിയത് തെല്ലൊന്നുമല്ല ട്രംപിനെ ചൊടിപ്പിച്ചത്. ജോർജിയയിലെ 'കളി'യും ചോർന്നതോടെ ട്രംപ് നാണംകെട്ട് അധികാരമൊഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
റിപ്പബ്ലിക്കൻ കക്ഷിക്ക് മേൽകൈയുള്ള സെനറ്റിനെ ഉപയോഗിച്ച് അധികാരം നിലനിർത്താനും കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് അറ്റൈക പ്രയോഗം നടത്തിയിരുന്നു. 12 സെനറ്റർമാർ ട്രംപിനുവേണ്ടി നടത്തിയ നീക്കങ്ങളും പാളിയതോടെ ബൈഡെൻറ ഇലക്ടറൽ കോളജ് വിജയത്തിന് അമേരിക്കൻ കോൺഗ്രസ് ബുധനാഴ്ച അംഗീകാരം നൽകുമെന്ന് ഉറപ്പായിട്ടുണ്ട്.
ജനുവരി 20നാണ് അമേരിക്കയുടെ 46ാമത് പ്രസിഡൻറായി ജോ ബൈഡൻ എന്ന ഡെമോക്രാറ്റ് പ്രതിനിധി അധികാരമേറുക.
മറുവശത്ത്, ജോർജിയയിലെ നീക്കം കുറ്റകരമാണെന്ന് പ്രോസിക്യൂട്ടർമാർ കണ്ടെത്തിയാൽ ട്രംപ് നിയമനടപടിയും നേരിടേണ്ടിവരും. ജോർജിയയിൽ മാത്രമല്ല, അരിസോണ, മിഷിഗൺ, വിസ്കോൺസിൻ സംസ്ഥാനങ്ങളിലും ട്രംപ് സമാന നീക്കങ്ങളുമായി രംഗത്ത് സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.