അലറുന്ന മുഖവുമായി ഈജിപ്ഷ്യൻ മമ്മി; വേദനയോടെ മരിച്ചതാവാമെന്ന് ഗവേഷകർ

കെയ്റോ: ഒരു പുരാതന ഈജിപ്ഷ്യൻ മമ്മിയുടെ ഭാവം കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു പറ്റം പുരാവസ്തു ഗവേഷകർ. പെൺ മമ്മിയുടെ അലറുന്ന ഭാവമാണ് ഇവരുടെ അമ്പരപ്പിനും അന്വേഷണത്തിനും കാരണമായത്. ഏകദേശം 3,500 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്തതായി കരുതപ്പെടുന്ന ഈ സ്ത്രീ വേദനയോടെ നിലവിളിച്ചുകൊണ്ട് മരിച്ചതായിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്.

സെൻമുട്ട് എന്ന ശിൽപിയുടെ ശവകുടീരത്തിന് താഴെയുള്ള ഒരു തടി ശവപ്പെട്ടിയിൽ 1935ൽ കണ്ടെത്തിയ മമ്മിയാണിത്. ഈജിപ്തിലെ പെൺ ഫറവോയായിരുന്ന ഹാറ്റ്ഷെപ്സുട്ടി​ന്‍റെ ഭരണകാലത്തെ ഒരു പ്രധാന വാസ്തുശിൽപിയായിരുന്നു സെൻമുട്ട്. എന്നാൽ ആ കുടീരത്തിൽ അവൾ തനിച്ചായിരുന്നില്ല. സെൻമുട്ടി​ന്‍റെ അമ്മ ഹാത് നുഫറിനായുള്ള ശ്മശാന അറയും അദ്ദേഹത്തി​ന്‍റെ ബന്ധുക്കളുടെ ശ്മശാനങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെത്തി. നിലവിളിക്കുന്ന മമ്മിയിൽ പേരൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവർ അവിടെ അടക്കം ചെയ്യപ്പെടാനും കുടുംബത്തി​ന്‍റെ നിത്യവിശ്രമസ്ഥലം പങ്കിടാനും തക്ക ബന്ധുബലമുള്ള കുടുംബാംഗമായിരുന്നിരിക്കാമെന്ന് കെയ്‌റോ സർവകലാശാലയിലെ റേഡിയോളജി പ്രഫസർ ഡോ. സഹർ സലീം പറഞ്ഞു.

വേദനാജനകമായ മരണമോ വൈകാരിക സമ്മർദ്ദമോ മൂലമാകാം വായ തുറക്കാനുള്ള കാരണം എന്നാണ് നിഗമനം. എംബാമർമാർക്ക് വായ അടക്കാൻ കഴിഞ്ഞില്ല. ഒപ്പം ശരീരം കാത്തുവെക്കുകയോ അഴുകുകയോ ചെയ്യുന്നതിനുമുമ്പ് ‘മമ്മിഫിക്കേഷൻ’ ചെയ്തതാവാം മരണശേഷവും അവളുടെ തുറന്ന വായയുടെ കാരണമെന്നും സഹർ പറഞ്ഞു. സ്ത്രീയുടെ മരണകാരണം വ്യക്തമല്ല.

 സഹർ സലീമും സഹ എഴുത്തുകാരി ഡോ. സാമിയ എൽ മെർഗാനിയും ‘ഫ്രോണ്ടിയേഴ്‌സ് ഇൻ മെഡിസിൻ’ ജേണലിൽ എഴുതിയ ലേഖനത്തിൽ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി സ്കാനിംഗ് സാങ്കേതികവിദ്യയും എക്സ്റേ-ഡിഫ്രാക്ഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മമ്മിയെ പരിശോധിച്ചു. ചർമ്മം, മുടി, നീണ്ട കറുത്ത വിഗ് എന്നിവ പരിശോധിച്ചതിൽ മമ്മി നന്നായി സംരക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ജീവിച്ചിരിക്കുമ്പോൾ സ്ത്രീക്ക് ഏകദേശം 1.55 മീറ്റർ ( 5 അടിയിൽ കൂടുതൽ) ഉയരം ഉണ്ടായിരിക്കുമെന്നും ഏകദേശം 48 വയസ്സുള്ളപ്പോൾ മരിച്ചുവെന്നും ഇവരുടെ നട്ടെല്ലിൽ അടക്കം സന്ധിവാതം ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി.

എന്നാൽ, ഗവേഷകർക്ക് മുറിവി​​​ന്‍റെ ഒരു ലക്ഷണവും കണ്ടെത്താനായില്ലെന്നു മാത്രമല്ല എല്ലാ അവയവങ്ങളും അപ്പോഴും മമ്മിക്കുള്ളിൽ തന്നെയുണ്ടായിരുന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും 1550-1069 ബി.സിയിലെ മമ്മിഫിക്കേഷ​ന്‍റെ ക്ലാസിക് രീതിയനുസരിച്ച് ഹൃദയം ഒഴികെയുള്ള എല്ലാ അവയവങ്ങളും നീക്കം ചെയ്യുമായിരുന്നുവെന്നും ഡോ. സഹർ പറഞ്ഞു. ഇടത്തരം-ദരിദ്ര വിഭാഗങ്ങളുടെ മോശം മമ്മിഫിക്കേഷനിൽ ഇത്തരമൊരു ഒഴിവാക്കൽ പലപ്പോഴും കുറവായിരുന്നത്രെ. എന്നാൽ, നിലവിളിക്കുന്ന സ്ത്രീയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ലെന്ന് സഹർ പറയുന്നു. വെള്ളിയിലും സ്വർണ്ണത്തിലും രണ്ട് വളയങ്ങൾ ധരിപ്പിച്ചാണ് അവളെ അടക്കം ചെയ്തത്. മാത്രമല്ല, പ്രത്യേകതരം ചെടിയും കുന്തിരിക്കവും അടങ്ങിയ വസ്തുക്കൾ എംബാമിംഗിൽ ഗവേഷകർ കണ്ടെത്തി. ശരീരത്തി​ന്‍റെ സംരക്ഷണത്തിന് സഹായിച്ചേക്കാവുന്ന വിലകൂടിയതും ഇറക്കുമതി ചെയ്തതുമായ ചേരുവകൾ ആണിവ. മമ്മിഫിക്കേഷൻ, വിഗ് നിർമാണം, എംബാമിംഗ് വസ്തുക്കളുടെ പുരാതന വ്യാപാരം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകളിലേക്ക് നയിക്കുന്നതാണ് ഈ കണ്ടെത്തലുകൾ.

Tags:    
News Summary - Egyptian mummy with screaming expression ‘may have died in agony’, say researchers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.