ഐ.എസിനു പിന്നില്‍ യു.എസ് -ഉർദുഗാൻ

ഇസ്തംബൂള്‍: സിറിയയില്‍ ‘തീവ്രവാദി’ വിഭാഗങ്ങളെ സഹായിക്കുന്നത് അമേരിക്കയാണെന്ന് തുര്‍ക്കിയും റഷ്യയും ആരോപിച്ചു. സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണയിലത്തെിയ ശേഷമാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ വെവ്വേറെ പ്രസ്താവന നടത്തിയത്. അലപ്പോയില്‍ ഉള്‍പ്പെടെ വെടിനിര്‍ത്തല്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരുമെന്നാണ് ഇരു രാജ്യങ്ങളും വ്യക്തമാക്കിയത്.

ഐ.എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ അമേരിക്ക സഹായിക്കുന്നതിന്‍െറ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അങ്കാറയില്‍ പറഞ്ഞു. അമേരിക്കയും അവരുടെ സഖ്യസേനയും ഐ.എസിനെ സഹായിക്കുന്നതിന്‍െറ വിഡിയോകളും മറ്റു രേഖകളും ലഭിച്ചിട്ടുണ്ട്. കുര്‍ദ് തീവ്രവാദി വിഭാഗങ്ങളായ പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി എന്നിവയെയും യു.എസ് സഹായിക്കുന്നതായി ഉര്‍ദുഗാന്‍ ആരോപിച്ചു.

സിറിയന്‍ വിമതര്‍ക്ക് സഹായം നല്‍കുന്നത് അമേരിക്കയാണെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സകറോവ പറഞ്ഞത്. തീവ്രവാദികള്‍ക്ക് ആയുധം കൈമാറില്ളെന്ന പ്രതിരോധ നയ ബില്ലിലെ വ്യവസ്ഥക്ക് വിരുദ്ധമായാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. അമേരിക്കയുടെ നീക്കം സിറിയയില്‍ പലപ്പോഴും തങ്ങളുടെ സൈന്യത്തിനും എംബസിക്കും തിരിച്ചടിയായിട്ടുണ്ട്. ആളപായവും സംഭവിച്ചുവെന്നും അവര്‍ പറഞ്ഞു.

അതിനിടെ, രാജ്യത്ത് വെടിനിര്‍ത്തലിന് ധാരണയായത് താല്‍ക്കാലിക ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. എന്നാല്‍, വിമതര്‍ക്കെതിരെ ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. നേരത്തെ അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ സമാനമായ വെടിനിര്‍ത്തല്‍ അലപ്പോയില്‍ നടപ്പാക്കിയിരുന്നു. ഈ പദ്ധതിയും വിജയിച്ചാല്‍, സിറിയന്‍ ഭരണകൂട പ്രതിനിധികളെയും വിമതരെയും ഉള്‍പ്പെടുത്തി മധ്യസ്ഥ ചര്‍ച്ച സംഘടിപ്പിക്കാനാണ് റഷ്യയുടെയും തുര്‍ക്കിയുടെയും  തീരുമാനം. മധ്യസ്ഥ ചര്‍ച്ചക്ക് വേദിയാകാന്‍ കസാഖ്്സ്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, റഷ്യയുടെയും തുര്‍ക്കിയുടെയും ആരോപണങ്ങള്‍ അമേരിക്ക നിഷേധിച്ചു. ആരോപണങ്ങളെ അസംബന്ധം എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് മാര്‍ക് ടോണര്‍ വിശേഷിപ്പിച്ചത്.

 

Tags:    
News Summary - erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.