ബ്രസൽസ്: മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകളുടെ വംശഹത്യക്ക് നേതൃത്വം നൽകിയ സൈനിക മേധാവികളെ കരിമ്പട്ടികയിൽ പെടുത്താൻ യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ തീരുമാനം. സൈനിക ജനറൽമാർക്കെതിരായ ഉപരോധങ്ങളിൽ തീരുമാനമെടുക്കാനും മ്യാന്മർ സർക്കാറിനെതിരെ ആയുധ ഉപരോധം ശക്തിപ്പെടുത്താനും ബ്രസൽസിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗം അനുമതി നൽകി.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രവിലക്കും ആസ്തി മരവിപ്പിക്കലും ഉൾപ്പെടെ നടപടികളാണ് സ്വീകരിക്കുക. യു.എസും കാനഡയും നേരേത്ത സൈനിക മേജർ മോങ് മോങ് സോയെ കരിമ്പട്ടികയിൽപെടുത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളും വിലക്കേർപ്പെടുത്തുന്നത്. ഒന്നിലേറെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കരിമ്പട്ടികയിൽ പെടുത്തുന്നവരുടെ പട്ടികയിൽ അന്തിമ തീരുമാനമായിട്ടില്ല. സൈനിക അടിച്ചമർത്തൽ ശക്തിയായതിനെ തുടർന്ന് 1990കളിൽ മ്യാന്മറിനെതിരെ ഏർപ്പെടുത്തിയ ആയുധ ഉപരോധമാണ് ഇതോടൊപ്പം ശക്തിപ്പെടുത്തുന്നത്.
മ്യാന്മറിലെ രാഖൈനിൽ മുസ്ലിം ഭൂരിപക്ഷമായ റോഹിങ്ക്യകളെ കൂട്ടക്കുരുതി നടത്തിയതിെൻറ തെളിവായി കൂട്ടക്കുഴിമാടങ്ങൾ നേരേത്ത കണ്ടെത്തിയിരുന്നു. മ്യാന്മറിൽ റോഹിങ്ക്യകൾക്കെതിരായ അക്രമം വംശഹത്യയാണെന്ന് യു.എന്നും യു.എസും പ്രഖ്യാപിച്ചിരുന്നു. 6,80,000 പേരാണ് ഇതുവരെയായി രാഖൈൻ മേഖലയിൽനിന്ന് പലായനം ചെയ്തത്. ഇവർ താമസിച്ച മേഖലകൾ ചാമ്പലാക്കിയതിെൻറ സാറ്റലൈറ്റ് ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മനുഷ്യാവകാശ സംഘടന പുറത്തുവിട്ടിരുന്നു. ആരോപണങ്ങൾ മ്യാന്മർ നിഷേധിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് യു.എൻ രക്ഷാസമിതിയിൽ മ്യാന്മറിന് പിന്തുണയുമായി റഷ്യയും ചൈനയും നിലയുറപ്പിക്കുന്നതാണ് സ്വതന്ത്ര തീരുമാനത്തിന് യൂറോപ്യൻ യൂനിയനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.