തെഹ്റാൻ: ഹിജാബ് പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട് തലമറക്കാതെ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിന് ഇറാനിലെ പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. 52 കാരിയായ ഹെൻഗമെഹ് ഘാസിയാനിയെയാണ് കലാപത്തിന് പിന്തുണ നൽകിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. നിയമത്തിനു മുന്നിൽ ഹാജരാകാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഹിജാബ് ഇല്ലാത്ത വിഡിയോ ഇവർ പോസ്റ്റ് ചെയ്തിരുന്നു.
ചിലപ്പോൾ ഇത് തന്റെ അവസാന പോസ്റ്റായിരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവെച്ചത്. ഈ നിമിഷം മുതൽ, എനിക്ക് എന്ത് സംഭവിച്ചാലും, എപ്പോഴത്തേയും പോലെ എന്റെ അവസാനശ്വാസം വരെയും ഇറാനിയൻ ജനതക്കൊപ്പം ഉണ്ടാകും.' - അവർ കുറിച്ചു.
ഷോപ്പിങ് തെരുവിൽ നിന്ന് എടുത്ത വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തലമറക്കാതെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട ഘാസിയാനി നിശബ്ദമായി തിരിഞ്ഞു നിന്ന് മുടി പോണിടെയ്ൽ കെട്ടുന്നതാണ് വിഡിയോ. കഴിഞ്ഞ ആഴ്ച ഒരു പോസ്റ്റിൽ ഇറാനിയൻ സർക്കാർ കുട്ടികളുടെ കൊലപാതകിയാണെന്നും 50 ലേറെ കുട്ടികളെ കൊന്നിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഘാസിയാനി അടക്കം എട്ടുപേർക്ക് സമൻസ് അയച്ചിട്ടുണ്ടെന്ന് സർക്കാറിന്റെ ഓൺലൈൻ വെബ് സൈറ്റായ മിസാൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.