ജിദ്ദ: ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് സൗദി അറേബ്യ ആശങ്കയോടെ പിന്തുടരുകയാണെന്നും ഇസ്രായേൽ തുടരുന്ന ഏതുതരം ആക്രമണത്തെയും അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത് ഫലസ്തീനിയൻ സിവിലിയന്മാരുടെ ജീവന് ഭീഷണിയാകുകയും കൂടുതൽ അപകടങ്ങളിലേക്കും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലേക്കും നയിക്കുകയും ചെയ്യും.
ഫലസ്തീൻ ജനതക്കെതിരെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഈ നഗ്നവും അന്യായവുമായ ലംഘനങ്ങൾ തുടരുന്നതിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഇത് മേഖലയുടെ സ്ഥിരതയിലും പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിലും സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിലെ സാധാരണക്കാർക്ക് തടസ്സങ്ങളില്ലാതെ അടിയന്തരവും ആവശ്യമായതുമായ മാനുഷിക സഹായം എത്തിക്കാൻ മാനുഷിക, ദുരിതാശ്വാസ സംഘടനകളെ പ്രാപ്തരാക്കുന്നതിനാണിതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദുബൈ: ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന് യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ട് യു.എ.ഇ. രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ബ്രസീലിനോടാണ് യു.എൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മാർട്ടിൻ ഗ്രിഫിത്ത്, ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസി തലവൻ ഫിലിപ് ലസാറിനി എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ആവശ്യപ്പെട്ടത്.
ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചശേഷം പലതവണ മാനുഷിക സാഹചര്യം സംബന്ധിച്ച് യു.എൻ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് രക്ഷാസമിതിയിൽ ഇവരുടെ സാന്നിധ്യം ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.