‘ആ ഭിത്തിയിൽ നോക്കൂ, കുഞ്ഞുങ്ങളുടെ മാംസക്കഷ്ണങ്ങൾ ചിതറിത്തെറിച്ചിരിക്കുന്നു’: ഗസ്സയിൽ അതിഭീകര ആക്രമണം, സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ചിതറിത്തെറിച്ചു

ഗസ്സ: ‘കൊല്ലപ്പെട്ടവരുടെ മാംസക്കഷ്ണങ്ങൾ ഭിത്തികളിൽ ചിതറിക്കിടക്കുകയാണ്. നോക്കൂ, ഞാൻ ഇവിടെ നിന്ന് മാംസക്കഷണങ്ങൾ ശേഖരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ശിശുക്കളുടെയും ശരീരഭാഗങ്ങളാണിത്. ഇത് ചെയ്തവരെ ദൈവം ശിക്ഷിക്കട്ടെ” -ഭിത്തിയിൽ പറ്റിപ്പിടിച്ച പ്രിയപ്പെട്ടവരുടെ മാംസക്കഷ്ണങ്ങൾ ശേഖരിക്കുന്നതിനിടെ ഗസ്സ നിവാസി അൽ ജസീറ ചാനലിനോട് പറഞ്ഞു.

വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ മുന്നറിയിപ്പില്ലാതെ നടത്തിയ ബോംബാക്രമണത്തിലാണ് സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഫലസ്തീൻ സിവിലിയന്മാർ അതിക്രൂരമായി കൊല്ലപ്പെട്ടത്. ബെയ്ത്ത് ലാഹിയക്ക് സമീപത്തെ മഷ്‌റൂവിലാണ് തിങ്കളാഴ്ച മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ആക്രമണം നടന്നത്. വീടുകൾക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ കെട്ടിടങ്ങൾ നിലംപരിശാവുകയും നിരവധി പേർ കൊല്ലപ്പെടുകയും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയും ചെയ്തു.

ഇവിടെ അഭയം പ്രാപിച്ച ആയിരക്കണക്കിന് ഫലസ്തീനികൾ പരിഭ്രാന്തിയോടെ പുറത്തേക്കോടി. ഭൂകമ്പം ഉണ്ടായതുപോലെയായിരുന്നു പ്രദേശമാകെ അനുഭവപ്പെട്ടതെന്ന് സ്ഥലത്തുണ്ടയിരുന്നയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘എന്റെ എല്ലാ സഹോദരങ്ങളും കൊല്ലപ്പെട്ടു. അവരുടെ ശരീരം പലയിടത്തായി ചിതറിപ്പോയി’ -ഒരുപെൺകുട്ടി കരഞ്ഞു​കൊണ്ടുപറഞ്ഞു.

അർധരാത്രി മുതൽ ഇസ്രായേൽ സൈന്യം ഗസ്സയിലുടനീളം ആക്രമണം ശക്തമാക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റഫയിൽ പാർപ്പിടം തകർത്ത് എട്ട് ഫലസ്തീനികളെ കൊലപ്പെടുത്തി. ബെയ്ത്ത് ഹനൂനിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വെള്ളവും ഭക്ഷണവും ഇല്ലാതെ ക്യാമ്പുകളിൽ കുടുങ്ങിയവ​രെ ഇസ്രായേൽ സൈനികർ വെടിവെച്ച് കൊല്ലുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുട്ടികളടങ്ങുന്ന കുടുംബങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്.

Tags:    
News Summary - Israel ramps up attacks as families hit without warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.