ഇസ്‍ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി 10 വർഷത്തേക്ക് തന്നെ ജയിലിലടക്കാനായിരുന്നു സൈന്യത്തിന്റെ പദ്ധതിയെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ് രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇംറാൻ ഖാൻ. ലണ്ടൻ പദ്ധതിയുടെ പൂർണ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നുവെന്നും ഇംറാൻ ട്വീറ്റ് ചെയ്തു.
ഞാൻ ജയിലിലായാൽ ഉണ്ടാകുന്ന ജനകീയ കലാപം ഉപയോഗപ്പെടുത്താനായിരുന്നു നീക്കം. ജഡ്ജിയുടെയും ജൂറിയുടെയും ആരാച്ചാരുടെയും എല്ലാം റോളുകൾ അവർ തന്നെ വഹിച്ചു. എന്നെ അപമാനിക്കുന്നതിനായി ഭാര്യ ബുഷ്റ ബീഗത്തെ ജയിലിലടക്കാനായിരുന്നു പദ്ധതി. രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെ അടുത്ത 10 വർഷത്തേക്ക് ജയിലിലിടാനയിരുന്നു ശ്രമിച്ചത്.''-ഇംറാൻ ട്വീറ്റ് ചെയ്തു. പി.ടി.ഐ നേതാക്കളുമായി ലാഹോറിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ട്വീറ്റ്.
100ലേറെ കേസുകളിൽ ജാമ്യത്തിലാണ് 70 കാരനായ ഇംറാൻ ഖാൻ. ''ജനങ്ങളിൽ ഭയം ജനിപ്പിക്കാനായി അവർ ബോധപൂർവം ചെയ്യുന്ന കാര്യങ്ങളാണിത്. നാളെ എന്നെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ പുറത്തിറങ്ങില്ല എന്ന ഭയം ജനങ്ങളിൽ വളർത്താനായി അവർ ബോധപൂർവം കളിക്കുകയാണ്. നാളെ അവർ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തി വെച്ച് സമൂഹ മാധ്യമങ്ങൾ നിരോധിക്കും. ഞങ്ങൾ സംസാരിക്കുമ്പോൾ വീടുകൾ തകർക്കപ്പെടുന്നു. ലജ്ജയില്ലാത്ത പൊലീസ് വീട്ടിലെ സ്ത്രീകളെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യുന്നു''-ഇംറാൻ ആരോപിച്ചു.
എന്റെ അവസാനത്തെ തുള്ളി രക്‍തവും ഇല്ലാതാകുന്നത് വരെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും ഇംറാൻ വ്യക്തമാക്കി. ശനിയാഴ്ചയാണ് ഇംറാൻ ഖാൻ ലാഹോറിലേക്ക് മടങ്ങിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.