തെൽഅവീവ്: ഗസ്സ ആക്രമണം ആരംഭിച്ച് ഒമ്പതു മാസം പിന്നിടുമ്പോൾ, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേലിൽ വൻ പ്രതിഷേധം. ഞായറാഴ്ച രാജ്യത്തുടനീളം ഹൈവേകൾ പ്രതിഷേധക്കാർ തടഞ്ഞു. ബന്ദികളെ തിരിച്ചെത്തിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
രാവിലെ 6.29നാണ് ഇസ്രായേലിൽ ‘തടയൽ ദിന’ സമരം ആരംഭിച്ചത്. പ്രധാനപ്പെട്ട റോഡുകൾ തടയുകയും പാർലമെന്റ് അംഗങ്ങളുടെ വസതികൾക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയും ചെയ്തു. നെതന്യാഹുവിന്റെ മന്ത്രിസഭാംഗമായ റോൺ ഡെൻമെറിന്റെ വസതിക്ക് മുന്നിലുൾപ്പെടെയാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ‘സമ്പൂർണ പരാജയം’ എന്ന ബാനറുകളും ഇവർ ഉയർത്തി. പല തിരക്കേറിയ തെരുവുകളിലും ഗതാഗതം തടസ്സപ്പെടുത്തുകയും തെൽഅവീവ്-ജറൂസലം ഹൈവേയിൽ ടയറുകൾ കത്തിക്കുകയും ചെയ്തു.
കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്തവരുടെ പ്രതീകമായി ഗസ്സ അതിർത്തിക്ക് സമീപം കറുപ്പും മഞ്ഞയും നിറമുള്ള 1,500 ബലൂണുകൾ പറത്തി. ഒമ്പതു മാസമായിട്ടും ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഒരു ഉത്തരവാദിത്തവും കാണിക്കുന്നില്ലെന്നും കറുത്ത ദിനമാണിതെന്നും പ്രതിഷേധക്കാരിലൊരാളായ ഹന്ന ഗൊലാൻ പറഞ്ഞു.
120 ഓളം ഇസ്രായേലികളെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് സൂചന. നവംബറിൽ താൽക്കാലിക വെടിനിർത്തൽ ഉടമ്പടി പ്രകാരം 100 ലേറെ ബന്ദികളെ ഹമാസ് നേരത്തെ വിട്ടയച്ചിരുന്നു. ആയിരക്കണക്കിന് ഫലസ്തീനികളും ഇസ്രായേൽ തടവറകളിൽ കഴിയുന്നുണ്ട്.
യു.എസ് അവതരിപ്പിച്ച പുതുക്കിയ വെടിനിർത്തൽ കരാറിൽ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേലിൽ പ്രതിഷേധം വീണ്ടും രൂക്ഷമായത്. സ്ഥിരം യുദ്ധവിരാമമില്ലാതെ ഏതുതരം വെടിനിർത്തൽ കരാറിനുമില്ലെന്ന നിലപാട് ഹമാസ് ഉപേക്ഷിച്ചതായി സംഘടന പ്രതിനിധികളും ഈജിപ്ത് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു. ആക്രമണം താൽക്കാലികമായി അവസാനിപ്പിച്ചാൽ തുടർ ചർച്ചകൾക്ക് വേദിയൊരുക്കാമെന്നാണ് മധ്യസ്ഥർ നൽകുന്ന സൂചന.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം വീണ്ടും ശക്തമാക്കി. ഞായറാഴ്ച പുലർച്ച നടത്തിയ ആക്രമണത്തിൽ ഒമ്പത് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലെ സവൈദയിൽ വീട് ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് ആറുപേർ മരിച്ചത്. ഗസ്സ സിറ്റിയുടെ വടക്ക് ഒരു വീടും ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. മൂന്നുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.