ജോഹന്നാസ്ബർഗ്: കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സൃഷ്ടിക്കുന്ന ഭീതിയിൽ നിന്നും കരകയറി ദക്ഷിണാഫ്രിക്ക. കോവിഡിന്‍റെ നാലാം തരംഗത്തിന്‍റെ തീവ്രത കുറയുകയാണെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ അറിയിച്ചു. ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും അധികൃതർ വ്യക്തമാക്കി.
കോവിഡിന്‍റെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കോവിഡ് സുനാമിക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ സർക്കാറിന്‍റെ അറിയിപ്പ്.ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പ്രകാരം കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം എല്ലാ പ്രവിശ്യകളിലും കുറയുകയാണ്. ഡിസംബർ 25ന് അവസാനിച്ച ആഴ്ചയിൽ ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം 89,781 ആയിരുന്നു. ഒരാഴ്ച മുമ്പ് രോഗികളുടെ എണ്ണം 127,753 ആണ്.
രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ദക്ഷിണാഫ്രിക്ക ഇളവ് വരുത്തിയിട്ടുണ്ട്. രാത്രി കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങളിലാണ് ഇളവ്. ജനങ്ങൾ വാക്സിൻ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.