മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശത്തിനിടെ നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് റഷ്യ. ആക്രമണം ശക്തമായ യുക്രെയ്നിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ റഷ്യന്‍ സേന കടുത്ത പ്രതിരോധം നേരിട്ടുവെന്ന് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുദ്ധഭൂമിയില്‍ സൈന്യത്തിന് വലിയ ആള്‍നാശമുണ്ടായെന്നും വലിയ ദുരന്തമാണ് റഷ്യ നേരിട്ടതെന്നും പെസ്കോവ് വ്യക്തമാക്കി. യുക്രെയ്ന്‍ അധിനിവേശത്തിന് വിചാരിച്ച വേഗമില്ലെന്ന് റഷ്യ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, റഷ്യക്ക് വന്‍തോതില്‍ സൈനികനാശം സംഭവിച്ചുവെന്ന യുക്രെയ്ന്റെ അവകാശവാദങ്ങള്‍ തള്ളുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. വലിയ പ്രതിരോധം നേരിട്ടെന്നും സൈന്യത്തില്‍ വലിയ ആള്‍നാശമുണ്ടായെന്നും റഷ്യ സമ്മതിക്കുന്നത് ഇതാദ്യമായാണ്.
ഇതുവരെ 19000ത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രെയ്ന്‍ ഭരണകൂടം അവകാശപ്പെടുന്നത്. റഷ്യന്‍ സേനയുടെ നിരവധി കവചിത വാഹനങ്ങളും ടാങ്കുകളും സൈനിക ഉപകരണങ്ങളും നശിപ്പിച്ചതായും യുക്രെയ്ന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സൈനിക ആള്‍നാശമുണ്ടായെന്ന് റഷ്യ സമ്മതിച്ചത്.
പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധംമൂലം റഷ്യ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന്‍ വ്യക്തമാക്കുകയുണ്ടായി. ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍നിന്ന് എണ്ണയും വാതകവും വാങ്ങരുതെന്ന് കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങളോട് യുക്രെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറാഴ്ചയോളമായി തുടരുന്ന റഷ്യന്‍ അധിനിവേശത്തിനിടെ യുക്രെയ്നില്‍നിന്ന് 40 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം യു.എസിനും യൂറോപ്യൻ യൂനിയനും പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പെൺമക്കൾക്ക് ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും. പുടിന്റെ മക്കളായ കാതറീന റ്റിക്കാനോവ, മരിയ വൊറണ്ട്സോവ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ മകൾ യേകതെറീന വിനോകുറോവ എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും യാത്രവിലക്ക് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ബ്രിട്ടൻ അറിയിച്ചു. യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ 76 പ്രഭുക്കളും 16 ബാങ്കുകളും ഉൾപ്പെടെ 1200 റഷ്യൻ വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ബ്രിട്ടൻ ഉപരോധം ചുമത്തിയിരുന്നു. പുടിന്റെ സ്വത്തുക്കളുടെ ബിനാമി മക്കളാണെന്നാണ് കരുതുന്നത്. റഷ്യൻ പതാക നാട്ടിയ കപ്പലുകൾക്ക് യൂറോപ്യൻ തുറമുഖങ്ങളിൽ പ്രവേശനമില്ല. എന്നാൽ കാർഷിക, ഭക്ഷ്യഉൽപന്നങ്ങളും മാനുഷിക സഹായവും ഇന്ധനങ്ങളും കയറ്റിയുള്ള കപ്പലുകൾക്ക് പ്രവേശനാനുമതിയുണ്ട്.
യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ പുറത്താക്കിയത് അർഥവത്തായ ചുവടുവെപ്പെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. യുക്രെയ്ൻ കൂട്ടക്കുരുതിയുടെ പേരിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.എസാണ് പ്രമേയം കൊണ്ടുവന്നത്. യു.എൻ പൊതുസഭയിലെ 193 അംഗ രാജ്യങ്ങളിൽ 93 പേർ പ്രമേയത്തെ പിന്തുണച്ചു. യുക്രെയ്നിൽ റഷ്യ നടത്തുന്നത് യുദ്ധക്കുറ്റമാണ്. അതിനാൽ റഷ്യക്ക് മനുഷ്യാവകാശ കൗൺസിലിൽ സ്ഥാനമില്ല. കഴിഞ്ഞ ദിവസത്തെ വോട്ടെടുപ്പോടെ കൗൺസിലിന്റെ അന്വേഷണങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും റഷ്യക്കു കഴിയില്ല. -ബൈഡൻ പറഞ്ഞു. ആദ്യമായാണ് യു.എന്‍. രക്ഷാസമിതിയില്‍ സ്ഥിരാംഗമായ ഒരുരാജ്യത്തെ മനുഷ്യാവകാശസമിതിയില്നിന്ന് മാറ്റിനിര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.