ഇസ്രായേലിനെ എൻ.പി.ടി സംഘത്തിൽ ചേരാൻ നിർബന്ധിക്കണം
കുവൈത്ത് സിറ്റി: വിനാശകരമായ ആയുധങ്ങളുടെ, പ്രത്യേകിച്ച് ആണവായുധങ്ങളുടെ നിർമാണവും കൈമാറ്റവും നിലക്കാത്തിടത്തോളംകാലം ലോക സ്ഥിരതയോ സമാധാനമോ സൃഷ്ടിക്കാനാവില്ലെന്ന് കുവൈത്ത്. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ (യു.എൻ.ജി.എ) പ്രഥമ കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യവേ കുവൈത്ത് നയതന്ത്രജ്ഞൻ അഹ്മദ് സൽമീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നത്തെ ലോകം വിവിധ വെല്ലുവിളികളും ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. ആണവ രാജ്യങ്ങൾ തങ്ങളുടെ ആണവായുധ ശേഖരം വികസിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. അതോടൊപ്പം ആണവ പ്രതിരോധ നയങ്ങൾക്കുള്ള നിർബന്ധവും തുടരുന്നു. ഇവ പ്രാദേശികവും അന്തർദേശീയവുമായ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയുധ നിരായുധീകരണത്തിന്റെയും അന്താരാഷ്ട്ര സുരക്ഷയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചൂണ്ടിക്കാണിച്ച അഹ്മദ് സൽമീൻ ഇസ്രായേലിനെ ആണവായുധങ്ങളുടെ വ്യാപനം തടയൽ (എൻ.പി.ടി) സംഘത്തിൽ ചേരാൻ നിർബന്ധിക്കണമെന്നും ഇസ്രായേലിന്റെ ആണവ സംവിധാനങ്ങൾ ഇന്റർനാഷനൽ ആറ്റമിക് എനർജി ഏജൻസിയുടെ (ഐ.എ.ഇ.എ) സുരക്ഷാ സംവിധാനത്തിന് വിധേയമാക്കണമെന്നുമുള്ള നിലപാട് ആവർത്തിച്ചു.
ജോർഡൻ, കുവൈത്ത് എന്നിവയുടെ അധ്യക്ഷതയിൽ അടുത്തിടെ നടന്ന ആണവരഹിത സമ്മേളനങ്ങൾ വലിയ വിജയമായിരുന്നുവെന്നും സൂചിപ്പിച്ച അഹ്മദ് സൽമീൻ നിരായുധീകരണത്തിലും അന്താരാഷ്ട്ര സുരക്ഷയിലുമാണ് കുവൈത്ത് എക്കാലവും വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.