വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ച തനിക്ക് അധികാരം കൈമാറാനുള്ള നടപടികൾ, പൊതു സേവന ഭരണവകുപ്പ് (ജി.എസ്.എ) ആരംഭിച്ചിട്ടില്ലെങ്കിലും നയപരിപാടികൾ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. പരാജിതനായ നിലവിലെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിയമിച്ച ജി.എസ്.എ വകുപ്പാണ് അധികാര കൈമാറ്റത്തിനുള്ള ആദ്യ നടപടികൾക്ക് തുടക്കമിടേണ്ടത്. എന്നാൽ, ഇതു സംബന്ധിച്ച് ഇവരിൽനിന്ന് ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
ഇതോടെ, ബൈഡെൻറ ജയം ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത ട്രംപ് ഉടക്കുമായി മുന്നോട്ടുപോകാൻതന്നെയാണ് തീരുമാനിച്ചത് എന്ന അഭ്യൂഹവും പരക്കുന്നുണ്ട്.
സുഗമമായ അധികാര കൈമാറ്റത്തിന് വഴിയൊരുക്കാൻ നിലവിലെ പ്രസിഡൻറ് രംഗത്തുവരണമെന്നും ഇതിനുള്ള നടപടികൾ ജി.എസ്.എ വകുപ്പ് ആരംഭിക്കണമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. അധികാര കൈമാറ്റ നടപടി ഉടൻ ആരംഭിക്കണമെന്ന് ഉന്നതരായ മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
അനിശ്ചിതത്വം തുടരുകയാണെങ്കിലും തങ്ങൾ അധികാരമേറുന്നതോടെ അടിയന്തരമായി കൈവെക്കുന്ന മേഖലകൾ ഏതെല്ലാമായിരിക്കുമെന്ന് ബൈഡൻ ക്യാമ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് മഹാമാരിയെ ചെറുക്കലും വർണവിവേചനരഹിതമായ സാമൂഹികക്രമം തിരിച്ചുെകാണ്ടുവരലും സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കലും കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള പ്രവർത്തനങ്ങളുമായിരിക്കും ബൈഡൻ സർക്കാറിെൻറ മുൻഗണന മേഖലകളിൽ മുഖ്യമെന്ന് െഡമോക്രാറ്റ് കേന്ദ്രങ്ങൾ പ്രസ്താവിച്ചു.
ജോ ബൈഡനെ അഭിനന്ദിച്ച് മുൻ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടിക്കാരനുമായ ജോർജ് ഡബ്ല്യു. ബുഷ് രംഗത്തു വന്നു. അടിസ്ഥാനപരമായി സുതാര്യമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും ഫലം സുവ്യക്തമാണെന്നും പ്രതികരിച്ച ബുഷ് പക്ഷെ, റീക്കൗണ്ട് ആവശ്യപ്പെട്ടാനും നിയമ വഴിക്കു നീങ്ങാനും ട്രംപിന് അവകാശമുണ്ടെന്ന് കൂട്ടിച്ചേർത്തു.
ബെയ്ജിങ്: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിയായ ജോ ബൈഡനെ അഭിനന്ദിക്കാൻ മടിച്ച് ചൈനയും റഷ്യയും. അമേരിക്കൻ നടപടിക്രമം അനുസരിച്ച് വിജയിയെ ഒൗദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ്, ഇരു രാജ്യങ്ങളും ബൈഡനെ അഭിനന്ദിക്കാൻ വിസമ്മതിച്ചത്.
ബൈഡെൻറയും കമല ഹാരിസിെൻറയും വിജയം ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും സർക്കാർ തലത്തിൽ പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഇതു സംബന്ധിച്ച ചോദ്യത്തിന്, ബൈഡൻ വിജയിയായത് ശ്രദ്ധയിൽ പെട്ടുവെന്നും എന്നാൽ, യു.എസ് നിയമങ്ങളും നടപടിക്രമവും അനുസരിച്ച് തെരഞ്ഞെടുപ്പു വിജയിയെ പ്രഖ്യാപിേക്കണ്ടതുണ്ട് എന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ മറുപടി നൽകി.
നടപടിക്രമങ്ങൾ അവസാനിച്ചശേഷമേ പ്രസിഡൻറ് ഇക്കാര്യത്തിൽ പ്രതികരിക്കൂ എന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.