ന്യൂഡൽഹി: തക്കാളി അടക്കം പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും വില കൂടിയതോടെ ചില്ലറ വിപണിയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി- 7.44 ശതമാനം. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഈ വർഷം ജൂണിൽ 4.87 ശതമാനവും 2022 ജൂലൈയിൽ 6.71 ശതമാനവുമായിരുന്നു. ഇതിനുമുമ്പ് ഏറ്റവും കൂടിയ പണപ്പെരുപ്പം രേഖപ്പെടുത്തിയത് 2022 ഏപ്രിലിലാണ്- 7.79 ശതമാനം.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂണിലെ 4.55 ശതമാനത്തിൽനിന്ന് ജൂലൈയിൽ 11.51 ശതമാനമായാണ് കുതിച്ചത്. കഴിഞ്ഞവർഷം ജൂലൈയിൽ 6.69 ശതമാനമായിരുന്നു. പച്ചക്കറികളുടെ ചില്ലറ വിലവർധന പ്രതിവർഷം 37.43 ശതമാനമാണ്. ധാന്യങ്ങളുടേത് 13 ശതമാനമാണെന്നും ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പണപ്പെരുപ്പ നിരക്ക് ആറു ശതമാനത്തിൽ കൂടുന്നത് പ്രതിസന്ധിയാണെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ. പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെ സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അവശ്യസാധനങ്ങളുടെ വില കുതിക്കുമ്പോഴും പ്രധാനമന്ത്രി രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്ന തിരക്കിലാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.