മുംബൈ: കേന്ദ്ര സർക്കാറും റിസർവ് ബാങ്കും തമ്മിൽ താൽക്കാലിക വെടിനിർത്തൽ. ഒമ്പതു മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിനൊടുവിൽ സുപ്രധാന തർക്ക വിഷയങ്ങളിൽ ഇരുകൂട്ടരും സമവായത്തിലെത്തിയതായാണ് സൂചന. റിസർവ് ബാങ്കിെൻറ കരുതൽ ധനശേഖരത്തിൽനിന്ന് ഒരുഭാഗം വേണമെന്ന കേന്ദ്ര ആവശ്യമാണ് നേരത്തേ ഉടക്കിന് പ്രധാന കാരണമായത്. ഇതേതുടർന്ന് തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം റിസർവ് ബാങ്കിന് സൂക്ഷിക്കാവുന്ന കരുതൽ ധനശേഖരം എത്രത്തോളമാകാമെന്ന് നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു.
സമിതിയിലെ അംഗങ്ങൾ ആരൊക്കെയാകണം എന്നതു സംബന്ധിച്ച് സർക്കാറും കേന്ദ്ര ബാങ്കും കൂടിയാലോചിച്ച് തീരുമാനിക്കും. നിലവിൽ ആർ.ബി.െഎയുടെ കരുതൽ മൂലധനശേഷി 9.69 ലക്ഷം കോടിയാണ്. ഇത് ആഗോള മാനദണ്ഡ പ്രകരം ഒരു ശതമാനം കൂടി കുറക്കണമെന്നാണ് അടുത്തിടെ കേന്ദ്രം ആർ.ബി.െഎ ബോർഡിലേക്ക് സ്വതന്ത്ര ഡയറക്ടറായി നേരിട്ട് നിയമിച്ച സ്വദേശി ജാഗരൺ മഞ്ച് നേതാവ് എസ്. ഗുരുമൂർത്തിയുടെ വാദം. കേന്ദ്ര ധനമന്ത്രാലയവും ഇതാണ് ആവശ്യപ്പെടുന്നത്. പുതുതായി രൂപവത്കരിക്കുന്ന വിദഗ്ധ സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ആർ.ബി.െഎ പ്രസ്താവനയിൽ അറിയിച്ചു.
ഗവർണർ ഉർജിത് പേട്ടലും മറ്റ് ഡെപ്യൂട്ടി ഗവർണർമാരും സർക്കാർ നിയോഗിച്ച ഡയറക്ടർമാരുമായി മുഖാമുഖം ചർച്ച നടത്തുകയായിരുന്നു. ഗുരുമൂർത്തിയെ കൂടാതെ സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ എന്നിവരാണ് സർക്കാർ പക്ഷത്തുനിന്ന് യോഗത്തിൽ പെങ്കടുത്തത്. സാമ്പത്തിക സ്ഥിരതയും മറ്റു മാനദണ്ഡങ്ങളും കണക്കിലെടുത്ത് ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ വായ്പ പരിധി 25 കോടി രൂപ വരെയാക്കുന്നതു സംബന്ധിച്ച് തീരുമാനിക്കണമെന്നും യോഗം ആർ.ബി.െഎയോട് ആവശ്യപ്പെട്ടു.
ആർ.ബി.െഎയിൽ ബാങ്കിങ് നയങ്ങളുടെയും ചട്ടങ്ങളുടെയും ചുമതലക്കാരനായ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥൻ ആണ് വിഷയം അവതരിപ്പിച്ചത്. കിട്ടാക്കടം വരുത്തിയ പൊതുമേഖല ബാങ്കുകൾക്ക് ആർ.ബി.െഎ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ബാങ്കിെൻറ ധനകാര്യ മേൽനോട്ട സമിതി തീരുമാനമെടുക്കുമെന്നും ആർ.ബി.െഎ േബാർഡിെൻറ അടുത്ത യോഗം ഡിസംബർ 14ന് നടക്കുമെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.