കോഴിക്കോട്: പഠിച്ച് നല്ല ജോലി നേടുക എന്നത് മാത്രമല്ല, ജീവിത വിജയം കൈവരിക്കേണ്ടത് എങ്ങനെയെന്നുകൂടി പറഞ്ഞുതരാൻ ‘മാധ്യമം എജുകഫേ’ എത്തുന്നു. എങ്ങനെ പഠിക്കണം, ജോലി നേടണം എന്നതിനപ്പുറം ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾ എങ്ങനെ അനായാസം തരണം ചെയ്യാമെന്ന് പങ്കുവെക്കുന്നതിനായി പ്രത്യേക സെഷനുകളാണ് എജുകഫേയിൽ ഒരുക്കിയിരിക്കുന്നത്.
വിജയകരമായി പത്തുവർഷം പിന്നിടുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേളയായ മാധ്യമം എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഇത്തവണ അഞ്ച് വേദികളിലായാണ് എജുകഫേ അരങ്ങേറുക. കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഏപ്രിൽ 08, 09 തീയതികളാണ് എജുകഫേ. സൈലം ആണ് എജുകഫേയുടെ മുഖ്യ പ്രായോജകർ.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രഫഷനൽ മെന്റൽ ഹെൽത്ത് വെൽനസ് സപ്പോർട്ടുമായി ‘ബിക്കമിങ്’ ടീമാണ് എജുകഫേയുടെ വേദിയിലെത്തുക. നടിയും അവതാരികയും എഴുത്തുകാരിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്തിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക സെഷനുകൾ അരങ്ങേറുക.
ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് ശാരീരിക -മാനസികാരോഗ്യത്തിനുള്ള പങ്ക്, ജെൻ സെഡ് -ജെൻ ബീറ്റ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ -പരിഹാരങ്ങൾ, മാതാപിതാക്കളുടെ ആശങ്കകൾ, വർധിക്കുന്ന ലഹരി ഉപയോഗത്തിനും ആക്രമണങ്ങൾക്കുമുള്ള പരിഹാരമാർഗങ്ങൾ തുടങ്ങിയവയാണ് ‘ബിക്കമിങ് ടീം’ ചർച്ചചെയ്യുക. അശ്വതി ശ്രീകാന്തിനൊപ്പം വിദഗ്ധ തെറപ്പിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സെഷനുകൾ നയിക്കും. സൈക്കോതെറപ്പി, കൗൺസലിങ്, മറ്റ് സേവനങ്ങൾ തുടങ്ങിയവ എജുകഫേയുടെ വേദിയിൽ ലഭ്യമാകും.
ശാസ്ത്ര സാങ്കേതിക വിദ്യയെ മാറ്റിനിർത്തി ഇന്നത്തെ കാലത്ത് ഒരാൾക്കും മുന്നോട്ടുപോകുക സാധ്യമല്ല. പ്രത്യേകിച്ച് വിദ്യാർഥികൾക്ക്. എന്നാൽ ഒരു മൊബൈൽ ഫോണിലേക്കും മറ്റു ഇലക്ട്രോണിക് ഡിവൈസുകളിലേക്കും മാത്രമായി പുതിയ തലമുറ ഒതുങ്ങുമ്പോൾ അത് കുടുംബത്തിലും സമൂഹത്തിലും നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പൊതു സമൂഹവുമായി വിട്ടുനിൽക്കുന്നതോടെ മറ്റ് മാനസിക -ശാരീരിക പ്രശ്നങ്ങളെയും നേരിടേണ്ടിവരും. ശരിയായ സമയത്ത് ശരിയായ നിർദേശങ്ങളും മാനസിക പിന്തുണയും കുട്ടികൾക്ക് ലഭ്യമാക്കേണ്ടതുണ്ട്.
ക്ലാസ്മുറികളിൽ മാത്രമല്ല, വീട്ടിലും കളിസ്ഥലത്തും സൗഹൃദങ്ങളിലുമെല്ലാം പോസിറ്റീവ് ആരോഗ്യം ഉറപ്പുവരുത്തണം. കുട്ടികളിലുണ്ടാകുന്ന മാനസിക സമ്മർദ്ദം, സ്വഭാവവൈകല്യം, ശാരീരിക -മാനസിക ആരോഗ്യം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ പരിചയ സമ്പന്നരായ സൈക്കോളജിസ്റ്റുകൾ എജുകഫേയിൽ പങ്കുവെക്കും. വിദ്യാർഥികൾക്ക് തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പങ്കുവെക്കാനും പരിഹാരം തേടാനും ഈ സെഷനുകളിലൂടെ സാധിക്കും.
സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും.
കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അരങ്ങേറും.
കോഴിക്കോടടക്കം അഞ്ചിടങ്ങളിലാണ് ഇത്തവണ എജുകഫേ എത്തുന്നത്. ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂരും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ നടക്കും.
നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 05115 നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.