മനാമ: പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് രാജ്യത്തെമ്പാടുമുള്ള കേന്ദ്ര സർവകലാശാലകളിലെയും വിവിധ സംസ്ഥാന/ സ്വകാര്യ/ കൽപിത സർവകലാശാലകളിലെയും ബിരുദതലത്തിലുള്ള വ്യത്യസ്തങ്ങളായ കോഴ്സുകളിലെ പ്രവേശനത്തിന് അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയായ സി.യു.ഇ.ടി -യു.ജിക്ക് (കോമൺ യൂനിവേഴ്സ്റ്റിറ്റി എൻട്രൻസ് ടെസ്റ്റ്) https://cuet.nta.nic.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന ദിവസം (മാർച്ച് 22) ഇന്നാണ്. ബി.എ, ബി.എസ്സി, ബി.കോം തുടങ്ങിയ കോഴ്സുകൾക്ക് പുറമെ ബി.ടെക്, ഇന്റഗ്രേറ്റഡ് പി.ജി എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന കോഴ്സുകളിൽ പ്രവേശനത്തിന് മാനദണ്ഡമാവുന്നതുകൊണ്ടുതന്നെ വളരെ സവിശേഷതകളുള്ള പ്രവേശന പരീക്ഷയാണ് സി.യു.ഇ.ടി (യു.ജി).
ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷ മേയ് എട്ട് മുതൽ ജൂൺ ഒന്ന് വരെയാണ് നടക്കുക. ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്ലസ് ടുവിന് ഏത് സ്ട്രീമിൽ പഠിക്കുന്നവർക്കും തിരഞ്ഞെടുക്കാവുന്ന കോഴ്സുകളുണ്ട് എന്നത് ശ്രദ്ധേയമാണ്.
46 കേന്ദ്ര സർവകലാശാലകൾ, 40ലധികം സംസ്ഥാന സർവകലാശാലകൾ, 30 കൽപിത സർവകലാശാലകൾ, 160ലധികം സ്വകാര്യ സർവകലാശാലകൾ, പത്തോളം മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ ബി.എ, ബി.എസ്സി, ബി.കോം, ബി.ബി.എ, ബി.ടെക്, ഇന്റഗ്രേറ്റഡ് എൽഎൽ.ബി, ബിവോക് തുടങ്ങിയ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള മാനദന്ധമാണ് സി.യു.ഇ.ടി (യു.ജി). കേരള സെൻട്രൽ യൂനിവേഴ്സിറ്റി നടത്തുന്ന ബി.എ ഓണേഴ്സ് ഇൻ ഇന്റർനാഷനൽ പ്രോഗ്രാം പ്രവേശനത്തിനും സി.യു.ഇ.ടി (യു.ജി) മാനദണ്ഡമാണ്.
സി.യു.ഇ.ടി (യു.ജി) പരീക്ഷക്ക് അപേക്ഷിക്കാൻ പ്രായം സംബന്ധിച്ച നിബന്ധനകൾ ഇല്ലെങ്കിലും പ്രവേശന സമയത്ത് സ്ഥാപനങ്ങളുടെ നിബന്ധനകൾ പാലിക്കേണ്ടിവരും. ത്രിവത്സര ഡിപ്ലോമ പൂർത്തിയാക്കിയവർക്കും പരീക്ഷക്ക് അപേക്ഷിക്കാമെങ്കിലും പ്രവേശനത്തിന് അതത് സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന പ്രവേശന യോഗ്യത ബാധകമായിരിക്കും.
പ്രവേശനം അതത് സ്ഥാപനങ്ങളിലെ സംവരണ രീതിയനുസരിച്ചായിരിക്കും. മുഖത്തിന്റെ 80 ശതമാനം കാണുന്ന വിധത്തിലുള്ള ഫോട്ടോ, സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം) എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. 13 ഭാഷാ വിഷയങ്ങളും 23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളും ഒരു ജനറൽ ടെസ്റ്റും അടക്കം 37 വിഷയങ്ങളിൽ പരീക്ഷ നടക്കും. ഒരു അപേക്ഷകന് അഞ്ച് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം. മൂന്ന് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാൻ 1000 രൂപയും പിന്നീട് വരുന്ന ഓരോ വിഷയത്തിനും 400 രൂപ വീതവുമാണ് പരീക്ഷ ഫീസ്. സംവരണ വിഭാഗക്കാർക്ക് ഫീസിളവുണ്ട്. വിദേശ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നവർ ഉയർന്ന ഫീസ് കൊടുക്കേണ്ടി വരും.
മൾട്ടിപ്ൾ ചോയ്സ് രീതിയിലുള്ള ഒബ്ജക്ടിവ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന മലയാളമടക്കം 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാവും. ഓരോ ദിവസവും ഒന്നിലധികം ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. ഓരോ പേപ്പറിനും 50 ചോദ്യങ്ങൾ ആണുണ്ടാവുക. ഒരു മണിക്കൂറിൽ ഉത്തരമെഴുതണം. ശരിയുത്തരത്തിന് അഞ്ച് മാർക്കും തെറ്റുത്തരത്തിന് ഒരു നെഗറ്റിവ് മാർക്കും ഉണ്ടാവും.
കേരളത്തിലെ എല്ലാ ജില്ലകളിലും മനാമ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ്, ദുബൈ, അബൂദബി, ഷാർജ എന്നീ സ്ഥലങ്ങളിലടക്കം വിദേശ കേന്ദ്രങ്ങളിലും സെന്ററുകളുണ്ട്. മുൻഗണനാടിസ്ഥാനത്തിൽ നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന നിലവിലെ വിലാസം/ സ്ഥിരം വിലാസം എന്നിവ അനുസരിച്ചായിരിക്കും പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കാനാവുക. സ്വന്തമായി ഉപയോഗിക്കുന്ന ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ മാത്രമേ നൽകാവൂ.
ഓരോ സ്ഥാപനവും നടത്തുന്ന കോഴ്സുകളുടെ വിശദാംശങ്ങൾ അറിയുവാൻ അതത് വെബ്സൈറ്റുകൾ സന്ദർശിക്കണം. പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളും കോഴ്സുകളും അപേക്ഷ സമർപ്പണ വേളയിൽതന്നെ തിരഞ്ഞെടുക്കണമെങ്കിലും അതത് സി.യു.ഇ.ടി (യു.ജി) സ്കോർ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് വിജ്ഞാപനം വരുന്ന മുറക്ക് പ്രത്യേകം അപേക്ഷിക്കേണ്ടിവരും. ഇതിനായി സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സ്ഥിരമായി പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.